കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ലേബർ റൂം യുവാവ് അടിച്ചു തകർത്തു

പരിയാരം: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന ആവശ്യം ആശുപത്രി അധികൃതർ സമ്മതിക്കാത്തതിനെ തുടർന്ന് യുവാവ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ലേബർ റൂം അടിച്ചുതകർത്തു. പ്രകോപിതനായി അതിക്രമം കാട്ടിയ യുവാവിനെ മെഡിക്കൽ കോളേജ് പൊലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്.
24കാരനായ റാഷിദാണ് ആക്രമം നടത്തിയത്. ഇയാൾ കാഞ്ഞങ്ങാട് സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം.
15,000രൂപയുടെ നഷ്ടമാണ് ആശുപത്രിക്ക് ഉണ്ടായിരിക്കുന്നത്. ലേബർ റൂമിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
നഴ്‌സിങ് ഓഫീസർ സനിലയെ ചീത്തവിളിക്കുകയും ലേബർ റൂമിലെ വാതിലുകളും ഫർണീച്ചറുകളും അടിച്ചതകർക്കുകയുമാണ് ഇയാൾ ചെയ്തത്. സനിലയുടെ പരാതിയിൽ റാഷിദിനെ അറസ്റ്റ് ചെയ്തു. അക്രമത്തിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.




