കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ

വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. എകരൂൽ സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. വീട്ടിൽ വച്ചാണ് മനോജ് പിടിയിലായത്. ഇയാളിൽ നിന്ന് 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.
കോഴിക്കോട് താമരശ്ശേരി എക്സൈസ് സംഘമാണ് എകരൂൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ മനോജ് കുമാറിനെ വീട്ടിൽ വച്ച് പിടികൂടിയത്. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ കെയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ എക്സൈസ് അധികൃതർ കേസെടുത്തു.
അതേസമയം വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവിനെ ഫോറസ്റ്റ് സംഘം പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുൽ സമദാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു. കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി, നൗഫൽ എന്നിവരാണ് കടന്നുകളഞ്ഞത്.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് നായാട്ടു സംഘത്തെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ മുതൽ തന്നെ കാട്ടിൽ പരിശോധന നടത്തി വരികയാണ് വനപാലകർ. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.




