10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സ്നാക്സ്; തിരുവനന്തപുരം വിമാനത്താവളത്തിൽ ‘ഉഡാൻ യാത്രി കഫേ’ പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉഡാൻ യാത്രി കഫേ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തന്നെ ആദ്യത്തെ ഉഡാൻ കഫേയാണിത്.
ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും 2 കഫേകൾ വീതമാണ് തുറന്നത്. തിരുവനന്തപുരത്തെ വിമാനത്താവളം കൂടാതെ അദാനിയുടെ കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈഎന്നീ വിമാനത്താവളങ്ങളിലും ഉഡാൻ കഫേകൾ പ്രവർത്തിക്കുന്നുണ്ട്.
പ്രീ-ചെക്ക്-ഇൻ ഡിപ്പാർച്ചർ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ഉദാൻ യാത്രി കഫേയിൽ 10 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാകും. കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് ഭക്ഷണ സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഉഡാൻ അഥവാ ഉദേ ദേശ് കാ ആം നാഗരിക് പ്രാദേശിക പദ്ധതിയുമായുടെ ഭാഗമായാണ് കഫേ പ്രവർത്തനമാരംഭിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർ നാഷണൽ വിമാനത്താവളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഉഡാൻ കഫേ പ്രവർത്തനമാരംഭിച്ചത്.




