വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നേഴ്സിനെയും സസ്പെൻഡ് ചെയ്തു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ ഡോ. ഷാഹിദയെ സസ്‌പെന്‍ഡ് ചെയ്തു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലുണ്ടായ പിഴവിന് പിന്നാലെയാണ് ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്‌സ് ധന്യ പി എസിനും സസ്‌പെന്‍ഷന്‍ നല്‍കിയത്. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ഷാഹിദ.
അതേസമയം ഉഷാ ജോസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഡോ. ഷാഹിദ സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം. കോവിഡ് കാലമായതിനാല്‍ ഏറെ പരിമിതികളുണ്ടായിരുന്നെന്നും പിഴവ് സംഭവിച്ചെങ്കില്‍ അത് മനഃപൂര്‍വ്വമായിരിക്കില്ലെന്നുമായിരുന്നു ഷാഹിദ പറഞ്ഞിരുന്നു.
2021 മെയിലായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞിരുന്നു.




