Uncategorized

മരണകാരണം വ്യക്തമായില്ല; കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അമരമ്പലം പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന അച്ഛനള ചോലനായിക്ക ആദിവാസി സങ്കേതത്തോട് ചേര്‍ന്നുള്ള വലിയച്ചന്‍ത്തോടിന് സമീപത്തെ പുല്ലട്ടിക്കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ചനളയിലെ ആദിവാസിയായ മാതന്‍കുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. വനത്തിനകത്ത് നിന്ന് ദുർഘടപാതയിലൂടെ ഏറെ ശ്രമകരമായാണ് മൃതദേഹം വനത്തിന് പുറത്തെത്തിച്ചത്.

വനത്തിനകത്ത് കടുവ കണക്കെടുപ്പിന്റെ ഭാഗമായി കാമറകള്‍ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. ഉള്‍വനത്തില്‍നിന്ന് തിരിച്ചെത്തിയ വനപാലകര്‍ വിവരം റവന്യൂ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴോടെ മൂന്ന് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വി ധം അഴുകിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഉള്‍ക്കാട്ടിലൂടെ ഒരു മണിക്കുറോളം കാല്‍നടയായി സഞ്ചരിച്ചാണ് ഉദ്യോഗസ്ഥ സംഘം അച്ചനള ഉന്നതിയിലെത്തിയത്. ടി.കെ കോളനി വരെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചുമന്നെത്തിച്ച മൃതദേഹം ഇവിടെ നിന്നും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലമ്പൂര്‍ തഹസില്‍ദാര്‍ വിനോദ് കുമാര്‍, പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button