ശോഭാസുരേന്ദ്രനായി ബിജെപിയിൽ ‘പിടിവലി’; പാലക്കാട്ടും വട്ടിയൂർക്കാവിലും പരിഗണിച്ച് പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാഘടകങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാനാർഥിയായി ശോഭാസുരേന്ദ്രൻ. ആറുമണ്ഡലങ്ങളാണ് ശോഭയുടെ സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഏതായാലും ബിജെപിയുടെ വോട്ട് ശതമാനം കൂട്ടുന്നതിലുള്ള മികവാണ് ശോഭയെ തിരഞ്ഞെടുപ്പുകളിലെ താരമാക്കുന്നത്.
ആലപ്പുഴ ജില്ലയിൽ മാത്രം നാല് നിയമസഭാ മണ്ഡലങ്ങളാണ് ശോഭാസുരേന്ദ്രനെ കാത്തിരിക്കുന്നത്. ഹരിപ്പാട്, ചെങ്ങന്നൂർ, കായംകുളം, അരൂർ എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ശോഭമൽസരിക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടെ ആവശ്യം. ഹരിപ്പാട് ബിജെപി സമർപ്പിച്ച പട്ടികയിൽ ശോഭയല്ലാതെ മറ്റാരുമില്ല. ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി കഴിഞ്ഞാൽ രണ്ടാംപേരുകാരിയാണ് ശോഭ. കായംകുളത്തും അരൂരും കഴിഞ്ഞതവണ ബിഡിജെസ് മൽസരിച്ച മണ്ഡലങ്ങളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ശോഭയുടെ മുന്നേറ്റമാണ് ജില്ലാ ഘടങ്ങൾക്ക് പ്രേരണയാകുന്നത്. 2019 ൽ ഇവിടെ ഡോ.കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുലഭിച്ചപ്പോൾ 2024 ൽ ശോഭയ്ക്ക് കിട്ടിയത് 2,99, 648 വോട്ടുകളാണ്.
2021 ൽ കഴക്കൂട്ടത്ത് മാത്രമാണ് മുൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെക്കാൾ നേരിയ തോതിൽ വോട്ടുകുറഞ്ഞത്. 2016 ൽ പാലക്കാട് നാൽപ്പതിനായിരത്തിലേറെ വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി ശോഭയെ ഇത്തവണ അവിടെ മൽസരിപ്പിക്കണമെന്ന് ബിജെപി നേതൃത്വത്തിനും ആഗ്രഹമുണ്ട്. വട്ടിയൂർക്കാവാണ് ശോഭയെ പരിഗണിക്കുന്ന മറ്റൊരുമണ്ഡലം. ശോഭയുടെ അഭിപ്രായം കൂടി മാനിച്ചാകും സ്ഥാനാർഥി പ്രഖ്യാപനം.




