Uncategorized

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിൻ്റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് ദേവസ്വം മുൻ പ്രസിഡന്റ് ജാമ്യഹരജി സമർപ്പിച്ചത്. ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ ജയിൽ മോചിതൻ ആകാൻ ആവില്ല.

2025 നവംബർ 20 -ാം തിയതിയാണ് സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്പെഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടശേഷം ഉത്തരവിനായി മാറ്റാനാണ് സാധ്യത. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പത്മകുമാരനും സ്വാഭാവിക ജാമ്യം ലഭിക്കും. അതെ സമയം കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാകില്ല. മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 -ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നൽകി. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങൾ അടക്കം മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ.പി ശങ്കർദാസ് ആരോഗ്യപ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജി 23 നാണ് വിജിലൻസ് കോടതി പരിഗണിക്കുക.
അതേസമയം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണ കൊടിമരം പുനർനിർമാണത്തിൽ ഉള്ള അന്വേഷണ പുരോഗതി വിജിലൻസും കോടതിയെ അറിയിക്കും. സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ വിദഗ്‌ധ പരിശോധനയ്ക്കായി ജംഷഡ്‌പൂരിലെ നാഷണൽ മെട്രോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാൽ മാത്രമേ ശാസ്ത്രീയതെളിവുകൾ അടിസ്ഥാനപ്പെടുത്തി എസ്ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരണത്തിൽ ആചാരലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തന്ത്രി ഹൈക്കോടതിയിൽ കത്ത് സമർപ്പിച്ചിട്ടുണ്ട് . ഈ വിഷയങ്ങളെല്ലാം ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button