ഇന്‍ഡോറിലെ കൊലപാതകം; പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത് സോക്‌സിലൂടെ, പ്രതി മൃതദേഹത്തെ ലൈംഗികമായി ഉപദ്രവിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിട്ടും കൂസലില്ലാതെ പ്രതി പീയുഷ് ധാംനോതിയ. മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ മുഖംമറയ്ക്കാതെ പുഞ്ചിരിച്ചുകൊണ്ടാണ് ഇയാള്‍ നടന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാനും പ്രതി തയ്യാറായി.
‘സംഭവിക്കേണ്ടത് സംഭവിച്ചു. അത് വിട്ടേക്കു. ഇതെല്ലാം അറിഞ്ഞിട്ട് നിങ്ങള്‍ എന്തുചെയ്യാനാണെ’ന്നായിരുന്നു പ്രതി പറഞ്ഞത്. സമയമാകുമ്പോള്‍ എല്ലാം താന്‍ പറയുമെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. 24കാരിയായ യുവതിയും യുവാവും പ്രണയബന്ധത്തിലായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. യുവതി മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നുണ്ടെന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. ഇതില്‍ കടുത്ത അമര്‍ഷം തോന്നിയ ഇയാള്‍ യുവതിയെ വിളിച്ചു വരുത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞു.
പ്രതിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. നഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പെണ്‍കുട്ടി ധരിച്ച സോക്‌സ് കണ്ടാണ് പിതാവ് ആളെ തിരിച്ചറിഞ്ഞത്.
കടന്നുകളഞ്ഞ പ്രതി മുംബൈയിലെത്തി. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ ഫോണ്‍ നശിപ്പിച്ചു. പന്‍വേലിലെ ഒരു ഹോട്ടലില്‍ വച്ച് ഇയാള്‍ യൂട്യൂബില്‍ ചില വീഡിയോകള്‍ കണ്ടിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ഒഴിഞ്ഞുമാറിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് കൈകാലുകള്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട് നിലത്തുകിടത്തി കണ്ണുകള്‍ മൂടിക്കെട്ടി അവരുടെ നെഞ്ചില്‍ കയറിയിരുന്നു. എതിര്‍ത്തപ്പോള്‍ വായില്‍ തുണിതിരുകിയ ശേഷം ബോധരഹിതയാകുന്നത് വരെ ശ്വാസംമുട്ടിക്കുകയാണ് ഉണ്ടായത്. പെണ്‍കുട്ടി മരിച്ചെന്ന് അറിയാതെ കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തി. അതിക്രമത്തില്‍ കത്തി ഒടിയുകയും ചെയ്തു.
മരണം ഉറപ്പാക്കിയ ശേഷം പുറത്ത് പോയി ബിയര്‍ വാങ്ങി വന്ന് മൃതദേഹത്തിന് അരികിലിരുന്നു അത് കുടിച്ചു. തുടര്‍ന്ന് മൃതദേഹത്തെയും ലൈംഗികമായി ഉപദ്രവിച്ച ശേഷം വസ്ത്രങ്ങള്‍ നീക്കി നഗ്നമാക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ താമസിച്ച ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയുടെ ആത്മാവിനെ വിളിച്ചുവരുത്താനുള്ള ശ്രമവും ഇയാള്‍ നടത്തി. ഇത്തരം വീഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ കണ്ടത്.
പെണ്‍കുട്ടി അകലം പാലിച്ചെന്നും രണ്ടാഴ്ചയോളം മിണ്ടാതിരുന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഡേറ്റിങ് ആപ്പില്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാള്‍ സംശയിച്ചെന്നും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും മൊഴിയിലുണ്ട്. എന്നാല്‍ ഇയാള്‍ പലപ്പോഴും മൊഴി മാറ്റിപറയുകയാണെന്ന് പൊലീസ് പറയുന്നു.




