കൊറിയൻ യുവാവെന്ന പേരിൽ സംസാരിച്ചത് പരിചയമുള്ളയാൾ; ചോറ്റാനിക്കരിയിലെ ആദിത്യയുടെ മരണത്തിൽ അന്വേഷണം സുഹൃത്തുക്കളിലേക്ക്

എറണാകുളം: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ നിർണായ കണ്ടെത്തലുമായി പൊലീസ്. കൊറിയൻ യുവാവെന്ന വ്യാജേന പ്രൊഫൈലിൽ സംസാരിച്ചിരുന്നത് കുട്ടിയെ പരിചയമുള്ളവരാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കേസിൽ പെണ്കുട്ടിയുടെ പരിചയക്കാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം. പിതാവിന്റെ മൊഴിയും വീണ്ടും എടുക്കും. പെൺകുട്ടിയുടെ സുഹൃത്തുക്കളെ സംശയിക്കുന്നതായി പിതാവ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തന്നത്.
പെൺകുട്ടിയുടെ മരണത്തിൽ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെതിന് തെളിവില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്നാണ് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ വിശദമാക്കിയത്. പെൺകുട്ടിയുടെ കുറിപ്പിലും കൊറിയൻ സുഹൃത്തിനെ കുറിച്ച് പരാമർശമുണ്ട്. എന്നാൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടില്ല. ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളു ഫലം വരാൻ സമയമെടുക്കുമെന്നും കെ.എസ്. സുദർശൻ അറിയിച്ചു.പെണ്കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ ഫോണിലെ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ജനുവരി 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലേക്കു പോയ പ്ലസ്വൺ വിദ്യാർഥിനിയെ വീടിനടുത്തുള്ള പാറമടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് കണ്ടു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തിൽ മൃതദേഹം കണ്ടത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആൺ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പായിരുന്നു കണ്ടെടുത്തത്. 2 പേജുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസിന് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്ത് കഴിഞ്ഞ 19നു മരിച്ചെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കത്തിലുള്ളത്.




