Uncategorized

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി

വഡോദര:ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു. മകളുടെ വിവാഹത്തിന് ബാങ്ക് ലോക്കറിൽ നിന്ന് സ്വർണമെടുക്കാൻ എത്തിയ പ്രവാസിക്കാണ് ബാങ്കിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഗുജറാത്തിലെ വഡോദരയിൽ വ്യാഴാഴ്ചയാണ് സംഭവം. അമേരിക്കയിൽ താമസമാക്കിയ കുടുംബം. മകളുടെ വിവാഹത്തിനായാണ് ഗുജറാത്തിലെ ജന്മനാട്ടിലെത്തിയത്. വഡോദരയിലെ വഗോദിയ റോഡിലെ കോസ്മോസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നാണ് സ്വർണം കാണാതായത്. 408 ഗ്രാം സ്വർണാഭരണങ്ങൾ ആണ് കുടുംബം ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഫെബ്രുവരി 18ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. നരേന്ദ്ര ഷാ എന്നയാളുടെ സ്വർണമാണ് ബാങ്ക് ലോക്കറിൽ നിന്ന് നഷ്ടമായത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന അലുമിനിയം ബോക്സിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്.

65 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളത്. ലോക്കറിൽ നിന്നെടുത്ത അലുമിനിയം ബോക്സിലെ പൂട്ട് തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് നരേന്ദ്ര ഷായുടെ ഭാര്യയ്ക്ക് സംശയം തോന്നിയത്. പിന്നാലെ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. വളകൾ, ബ്രേസ്ലെറ്റുകൾ, മാലകൾ, സ്വർണ നാണയങ്ങളും ബോക്സിൽ സൂക്ഷിച്ചിരുന്നു. ബോക്സിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളിൽ മോഷ്ടാവ് തൊട്ടിട്ട് പോലുമില്ലെന്നാണ് പ്രവാസി വിശദമാക്കുന്നത്. വിവരം ബാങ്ക് ജീവനക്കാരെ അറിയിച്ചപ്പോൾ ലഭിക്കുന്ന മറുപടികൾ തൃപ്തികരമല്ലെന്നാണ് കുടുംബം വിശദമാക്കുന്നത്. വിവരം പുറത്ത് പറയരുതെന്നും ബാങ്കിനുള്ളിൽ തന്നെ വിവരം സംസാരിച്ച് പരിഹരിക്കാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടിയെന്നും കുടുംബം പറയുന്നു.

മകളുടെ വിവാഹ തിയതി അടുത്തതിനാൽ മറ്റ് മാർഗമില്ലാതെയാണ് പ്രവാസി കുടുംബം പൊലീസ് സഹായം തേടിയത്. 2024ൽ ആണ് കുടുംബം ബാങ്കിൽ ലോക്കറിൽ സ്വർണം വച്ചത്. ലോക്കർ അനുവദിക്കുന്നതിനായി നിർബന്ധമായി സ്ഥിര നിക്ഷേപം ബാങ്ക് സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വഡോദരയിലെ ബാപോദ് പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യുവൽ കീ സംവിധാനത്തിലാണ് ബാങ്കിലെ ലോക്കർ പ്രവർത്തിപ്പിക്കുന്നത്. കുടുംബത്തിലെ മറ്റ് ചിലർക്കും ലോക്കർ തുറക്കാൻ അനുവാദമുണ്ടെന്നാണ് ബാങ്ക് വിശദമാക്കുന്നത്. ഇതിനാൽ തന്നെ സിസിടിവി ദൃശ്യങ്ങളും ലോക്കർ പരിശോധിച്ചവരുടെ രേഖകളും അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് വിശദമാക്കുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ലോക്കർ അക്കൌണ്ടുകൾ പരിശോധിക്കാൻ ബാങ്കിൽ ഇടപാടുകാരുടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button