Uncategorized

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിപ്പർ ലോറിയിൽ സ്റ്റഡി ടൂർ, ഇൻ-ചാർജ് ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

ബെൽത്തങ്ങാടി: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ സ്റ്റഡി ടൂറിന് കൊണ്ട് പോയത് ടിപ്പറിലും പിക്കപ്പ് ലോറിയിലുമായി കുത്തിനിറച്ച്. കർണാടകയിൽ പ്രധാനാധ്യാപക ചുമതലയിലുള്ള അധ്യാപകനെതിരെ നടപടി. ബെൽത്തങ്ങാടി താലൂക്കിലെ ബളഞ്ചയിലാണ് സംഭവം. ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ടിപ്പർ ലോറിയിലും പിക്കപ്പ് ലോറിയിലുമായി ടൂറിന് കൊണ്ട് പോയത്. ദക്ഷിണ കന്നഡ ഡിഡിപിഐ ആണ് പ്രധാന അധ്യാപക ചുമതല വഹിച്ചിരുന്ന കിരണിനെ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി 10നായിരുന്നു വിവാദമായ സ്റ്റഡി ടൂർ നടന്നത്. സർക്കാർ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷപൂർവ്വം നടത്താൻ നേതൃത്വം നൽകിയതിന്റെ പേരിൽ വലിയ പ്രശംസ നേടിയതിന് തൊട്ട് പിന്നാലെയാണ് കിരണിന് നേരെ അച്ചടക്ക നടപടി വരുന്നത്.

സ്കൂളിന്റെ പരിസരത്തെ തേനീച്ച ഫാമിലേക്കായിരുന്നു കിരൺ സ്റ്റഡി ടൂർ ഒരുക്കിയത്. അനിൽ ഫാമിലേക്കായിരുന്നു ഏക ദിന ടൂർ നടന്നത്. തുറന്ന ലോറിയിൽ യൂണിഫോം ധാരികളായ വിദ്യാർത്ഥികളുടെ യാത്രയുടെ വീഡിയോ വലിയ രീതിയിൽ വിവാദമായിരുന്നു. പിന്നാലെയാണ് നടപടി എത്തുന്നത്. അനിൽ ഫാമിലേക്ക് കൊണ്ടുപോവുന്നതിനായി ഇതിനായി ഒരു പിക്കപ്പ് വാനും ടിപ്പറും 3000 രൂപ വാടകയ്ക്ക് എടുക്കുകയായിരുന്നു. കുട്ടികളെ വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് സംഭവം വിവാദമായത്.

തുടർന്ന് ഫെബ്രുവരി 12-ന് ബെൽത്തങ്ങാടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ താരാകേസരി ബളഞ്ച സ്കൂളിലെത്തി അന്വേഷണം നടത്തി. അവർ ഈ റിപ്പോർട്ട് മംഗളൂരു ഡിഡിപിഐ ശശിധർ ജി.എസ്-ന് കൈമാറി. റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ, ഡിഡിപിഐ ഫെബ്രുവരി 12-ന് തന്നെ ഇൻ-ചാർജ് ഹെഡ്മാസ്റ്റർ കിരണിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button