മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് 13 ലക്ഷത്തിന്‍റെ സ്വർണം, മൂന്നാം ദിവസം ഇന്ത്യൻ കുടുംബത്തെ അന്വേഷിച്ച് ദുബായ് പോലീസ്

സുരക്ഷയുടെയും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുന്നതിലും ദുബായ് പോലീസ് കാണിക്കുന്ന കാര്യക്ഷമത ലോക പ്രശസ്തമാണ്. ആ സത്യസന്ധയുടെ ഉദാഹരണത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. ഇത്തവണ ഒരു ഇന്ത്യൻ കുടുംബത്തിന്‍റെ നഷ്ടപ്പെട്ട് പോയ 13 ലക്ഷം രൂപ വരുന്ന സ്വർണം വെറും മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തിയതായിരുന്നു സംഭവം.
13 ലക്ഷത്തിൻറെ സ്വർണം
23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021 -ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കാമിനി കണ്ണൻ, എന്ന മുന്‍ പ്രവാസി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോയതായിരുന്നു. അവിടെ വച്ച് കാമിനി തന്‍റെ സ്വർണ്ണ മടങ്ങിയ ബാഗ് കീറിയതിനാൽ പുതിയൊരു ബാഗ് വാങ്ങാൻ തീരുമാനിച്ചു. 8 ഗ്രാം വീതമുള്ള നാല് 22 കാരറ്റ് സ്വർണ്ണ നാണയങ്ങളും 50 ഗ്രാം 24 കാരറ്റ് സ്വർണ്ണ ബാറും ഉൾപ്പെടെയുള്ളവ പുതിയ ബാഗിലേക്ക് മാറ്റുന്നതിന് മുമ്പായി ഒരു താൽക്കാലിക സഞ്ചിയിലാക്കി ഡൈനിംഗ് ടേബിളിൽ വച്ചു.
സ്വർണം ചവറ്റ് കുൂട്ടയിലേക്ക്
വീട് വൃത്തിയാക്കുന്നതിനിടയിൽ, മകൻ അഭിമന്യു സ്വർണമടങ്ങിയ സഞ്ചി തിരിച്ചറിയാതെ അതെടുത്ത് മാലിന്യമാണെന്ന് കരുതി ചവറ്റ് കൊട്ടയിലേക്ക് ഇട്ടു. തന്‍റെ സ്വർണമടങ്ങിയ സഞ്ചി നഷ്ടപ്പെട്ടത് പിറ്റേന്ന് രാവിലെയാണ് കാമിനി അറിയുന്നത്. ഈ സമയമാണ് അത് താന്‍ ചവറ്റ് കൊട്ടയിൽ കളഞ്ഞെന്ന് മകൻ, അമ്മയെ അറിയിച്ചതും. പിന്നാലെ കെട്ടിടം ഉടമയെ ഇവർ വിവരം അറിയിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സ്വർണ്ണത്തിന് ഏകദേശം 50,000 ദിർഹം (ഏകദേശം 13 ലക്ഷം രൂപ) വിലവരും. നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാൻ ഇടയില്ലെന്ന് കരുതി അവർ ദുബായി പോലീസിൽ പരാതി നൽകിയില്ല.
മൂന്നാം ദിവസം അന്വേഷണവുമായി പോലീസ്
മൂന്നാം ദിവസം അഭിമന്യുവിന് ഒരു അപ്രതീക്ഷിത ഫോണ്‍ കോളെത്തി. എന്തെങ്കിലും നഷ്ടപ്പെട്ടോയെന്നായിരുന്നു മറുതലയ്ക്കൽ നിന്നും ചോദിച്ചത്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, വിളിച്ചത് ഒരു ദുബായ് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ അയാൾ സത്യം പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതി പോലും കൊടുക്കാതെ സ്വർണം തിരിച്ച് കിട്ടിയ വഴി അഭിമന്യു അറിഞ്ഞത്.




