തൊണ്ടി മുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ ഹര്‍ജിയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് 12ന്

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി 12ന് കോടതി പുറത്തിറക്കും. വിദേശ പൗരനെ ക്രിമിനല്‍ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്‍റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരും. ആന്‍റണി രാജുവിന്‍റെഅപ്പീലിന്മേൽ ഇന്ന് തുടര്‍വാദം നടക്കുകയായിരുന്നു. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്‍റണി രാജുവിനും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്നു വർഷം വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതിനാൽ അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.




