Uncategorized

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ നിർണ്ണായക പരാമർശം നടത്തിയത്.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടററായിരുന്നു ഹർജിക്കാരി. എംബിബിഎസിനും എംഡിക്കും ശേഷം ഇവർ എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന കോഴ്‌സിന് ചേർന്നതിന് പിന്നാലെ 184 ദിവസം പ്രസവാവധിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് രക്താർബുദത്തിനും ചികിത്സ തേടി. ഇതോടെ അവധി ഒരു വർഷത്തിലധികമായി. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ല എന്നതാണ് പിന്തുടർന്ന് വരുന്ന ചട്ടം. പ്രസവാവധിയും മറ്റ് ചില അവധികളും ചേർത്ത് 207 ദിവസം അവധിയെടുത്തതിന് പുറമേ, രക്താർബുധത്തിന്റെ ചികിത്സയ്ക്കായി 195 ദിവസം അധികമായി അവധി വേണ്ടി വന്നു.

2026 മാർച്ചിൽ ട്രെയിനിങ്ങിൽ തിരികെ പ്രവേശിക്കണ്ട യുവതിക്ക് പക്ഷേ അനുവദനീയമായ അവധിക്ക് പുറമേ 37 അധികദിവം കൂടി അവധിയെടുക്കേണ്ട സാഹചര്യമുള്ളതിനാൽ പഠനം തുടരാനാകില്ലെന്ന് സ്ഥിതി വന്നു. അവധിയുമായി ബന്ധപ്പെട്ട് യുവതി നൽകിയ അപേക്ഷയും ഒരു വർഷം പിന്നിടുമെന്ന കാരണത്താൽ അധികൃതർ തള്ളി. ഈ അവധി അപേക്ഷ അനുവദിച്ചാൽ യുവതിയെടുക്കുന്ന അവധി ദിനങ്ങളുടെ എണ്ണം 402ദിവസമാകുമായിരുന്നു. ഇത് കോഴ്‌സിൽ നിന്നും യുവതി പുറത്താകാൻ കാരണമാകുമെന്നായിരുന്നു അധികൃതരുടെ നിലപാട്.

എന്നാൽ ഹർജിക്കാരിക്ക് ഒരു വർഷം അവധി വേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് വിലയിരുത്തിയ കോടതി പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ലെന്ന് വിധിച്ചു. അതിനാൽ വീണ്ടും അവധിക്കായി അപേക്ഷ നൽകാൻ ഹർജിക്കാരിയോടും അത് പരിഗണിച്ച് അനുയോജ്യമായ തീരുമാനമെടുക്കാൻ എൻബിഇഎംഎസിനും കോടതി നിർദേശം നൽകുകയും ചെയ്തു. യുവതിയെ കോഴ്‌സിൽ നിന്നും പുറത്താക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button