‘രാഹുൽ എന്ന കോഴിയെ നിർത്തേണ്ടയിടത്ത് നിർത്തിയിട്ടുണ്ട്,ചാനലിൽ ഇരുന്നതുപോലെ എൻ്റെ മുൻപിൽ ഇരിക്കാൻ ധൈര്യമുണ്ടോ?’

കോഴിക്കോട്: 24 ന്യൂസ് ചാനൽ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് താൻ കൃത്യമായി മറുപടി നൽകിയതെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.
ചാനലിൽ ഇരുന്നത് പോലെ തനിക്ക് മുൻപിൽ വന്നിരിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ഷഹനാസ് വെല്ലുവിളിച്ചു. വീട്ടിൽ പോയി രാഹുലിനെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് താൻ. പലതരത്തിൽ താൻ സമൂഹത്തിൽ സജീവമായിരിക്കുന്നയാളാണ്. എല്ലാ കോഴികൾക്കുമെതിരെ സ്ത്രീകൾക്ക് പരാതിയുമായി നീങ്ങാൻ കഴിയില്ല. രാഹുലിന്റെ ഒപ്പം ഒരു സെൽഫി പോലും തന്റെ കയ്യിൽ ഇല്ല എന്നും ഷഹനാസ് പറഞ്ഞു. ഓരോ സ്ത്രീയെയോയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുൽ എന്നും ഷഹനാസ് ആഞ്ഞടിച്ചു.
രാഹുലിനെ താൻ നിർത്തേണ്ടിടത്ത് നിർത്തിയിട്ടുണ്ട് എന്നും ഷഹനാസ് പറഞ്ഞു. ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിലുള്ള പ്രശ്ങ്ങളിൽ ഇടപെട്ട് വിവാഹിതയായ ഒരു യുവതിയെ ചൂഷണം ചെയ്തയാളാണ് രാഹുൽ. സ്ത്രീയെ അസഭ്യം പറഞ്ഞത് 24 ന്യൂസ് ചാനലിലെ അഭിമുഖത്തിൽ ഉണ്ടായിരുന്നോ? ലിറ്ററേച്ചർ ഫെസ്റ്റ് നടത്തണമെന്ന് രാഹുൽ നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെട്ടു. എന്നെ കാണണം എന്ന് പറഞ്ഞ് അയാൾ മെസ്സേജ് അയച്ചിട്ടുണ്ട്. നിരവധി പെൺകുട്ടികൾ ഇത്തരം അനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട് എന്നും ഷഹനാസ് പറഞ്ഞു.
തനിക്ക് ഒന്നും അഴിഞ്ഞുവീഴാനില്ല എന്നും ഷഹനാസ് പറഞ്ഞു. കോൺഗ്രസിൽ പരാതി നൽകിയതിന് അകറ്റിനിർത്തപ്പെട്ടയാളാണ് താൻ. രാഹുൽ എന്ന കോഴിയെ നിർത്തേണ്ടയിടത്ത് താൻ നിർത്തിയിട്ടുണ്ട്. തന്റെ ഫോൺ ഏത് പരിശോധനയ്ക്കും വിധേയമാക്കാനും താൻ തയ്യാറാണെന്നും രാഹുലിനെ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും ഷഹനാസ് പറഞ്ഞു.24 ന്യൂസിന് അഭിമുഖത്തിനായി രാഹുൽ പണം നൽകി എന്നാണ് കേട്ടത്. പാർട്ടിയിൽ തനിക്ക് എന്തെങ്കിലും നേടണം എന്നുണ്ടെങ്കിൽ ഇവർ ചെയ്യുന്ന തെണ്ടിത്തരങ്ങൾക്ക് മിണ്ടാതെയിരിക്കണം. തനിക്ക് ഒന്നും നേടാനില്ല. ഇവർ ആരാ, കാമദേവനോ എന്നും ധെെര്യമുണ്ടെങ്കിൽ കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെക്കട്ടെ എന്നും ഷഹനാസ് പറഞ്ഞു. നിന്നെ കൊല്ലാൻ എനിക്ക് എത്ര സമയം വേണമെന്ന് സ്വന്തം അധികാരം ഉപയോഗിച്ച് ചോദിച്ച ഒരു എംഎൽഎയാണ് രാഹുൽ. അത് കണ്ടിട്ടാണ് താൻ രാഹുലിനെതിരെ രംഗത്തുവന്നത്. മുഖമില്ലാത്ത അനേകം അതിജീവിതമാർക്ക് വേണ്ടിക്കൂടിയാണ് താൻ പോരാടുന്നത് എന്നും ഷഹനാസ് പറഞ്ഞു. 24 ചാനലിൽ വന്നിരുന്ന തനിക്കെതിരെ പറഞ്ഞാൽ താൻ തകരില്ല എന്നും ഷഹനാസ് പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കണമെന്നും എത്ര വെളിപ്പിച്ചാലും രാഹുൽ വെളുക്കില്ല എന്നും ഷഹനാസ് കൂട്ടിച്ചേർത്തു.




