Uncategorized

ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ തയ്യാറാകുന്നില്ല”; സർക്കാർ അവഗണിക്കുന്നെന്ന് വിലങ്ങാട് നിവാസികൾ

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന വിഷയത്തിൽ സർക്കാർ അവഗണന കാണിക്കുന്നതായി പരാതി. ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലും ദുരിതബാധിതർക്ക് നൽകുന്ന മുഴുവൻ പരിഗണനയും വിലങ്ങാടിനും നൽകുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമായിരുന്നുവെന്നും, ദുരന്തബാധിതരെ ബജറ്റിൽ പോലും പരിഗണിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് ഏക്കർകണക്കിന് കൃഷി നാശമാണ് വിലങ്ങാട് ഉണ്ടായതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ റവന്യൂ, കൃഷി വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ കണ്ടെത്തുകയും സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. നൂറിലധികം കുടുംബങ്ങളെയാണ് ദുരന്തത്തിന് ഇരയായതായി ആദ്യം കണ്ടെത്തിയത്. ഇവരുടെ പേര് അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇവരിൽ പലരും പൊതുമേഖല, സഹകരണ ബേങ്ക് എന്നിവിടങ്ങളിലാണ് വായ്പ എടുത്തിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കാർഷിക മേഖലയിൽ ഉണ്ടായ കനത്ത നാശം വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാക്കിയത്.

ദുരന്തമേഖലയിൽ സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയത്തിൻ്റെ ബലത്തിലാണ് കർഷകർ മുന്നാേട്ട് പോകുന്നത്. കടാശ്വാസ പ്രഖ്യാപനത്തിൽ തങ്ങളില്ലെന്ന് അറിഞ്ഞതോടെ കടുത്ത നിരാശയിലാണിവർ. സർക്കാർ പ്രഖ്യാപനത്തിൽ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. ജീവനോപാധികൾ നഷ്ടമായ ഇവർക്ക് സർക്കാർ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി. വയനാടിന് പ്രഖ്യാപിച്ച കടാശ്വാസം വിലങ്ങാടിനും നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button