ആലപ്പുഴ ദേശീയപാതയിൽ തോടും ഓടയും മൂടി നിർമാണം; 500ലേറെ വീടുകൾ വെള്ളത്തിലാകുമെന്നു നാട്ടുകാർ

ആലപ്പുഴ കൊമ്മാടി ബൈപാസിൽ തോടും ഓടയും മൂടി ദേശീയപാത അതോറിറ്റിയുടെ നിർമാണം.
ശുദ്ധജലവിതരണം താറുമാറാകുമെന്നും, മഴക്കാലത്ത് 500 ലേറെ വീടുകൾ വെള്ളത്തിൽ മുങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയ നിർമാണത്തിനെതിരെ നാട്ടുകാർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു.ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഓട പൂർണമായി മൂടി. കുടിവെള്ളം എത്തിച്ചിരുന്ന പൈപ്പ് ലൈൻ നീക്കം ചെയ്തു. മൂന്നു മീറ്ററോളം വീതിയുള്ള നാട്ടുതോടിന്റെ നല്ലൊരു ഭാഗവും മണ്ണിട്ടു മൂടി. മൂടിയതിന്റെ മുകളിൽ റോഡ് നിർമിക്കും.
കൂട്ടത്തിൽ പുതിയ ഓട വരും. ഓടയുടെ നിർമാണം തുടങ്ങി. ഈ ഘട്ടത്തിലാണ് ഭാവിയിൽ നേരിടേണ്ടിവരുന്ന അപകടങ്ങൾ മനസ്സിലാക്കി നാട്ടുകാർ രംഗത്തെത്തിയത്. ഇവിടെനിന്നുള്ള വെള്ളം ഓടയിലൂടെ മുതലപ്പൊഴി വഴി കടലിൽ എത്തിയിരുന്നതു കൊണ്ടാണ് കൊമ്മാടി, കാർലശേരി, പുലത്തറ, കണ്ടത്തിൽ, ചക്കംപറമ്പിൽ തുടങ്ങിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നത്. തോടും ഓടയും മൂടിയതോടെ നാട് വെള്ളത്തിലാകുമെന്നു നാട്ടുകാർ പറഞ്ഞു.




