Uncategorized

ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞുവിളിച്ചുവരുത്തി കൊലപ്പെടുത്തല്‍; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞുവിളിച്ചുവരുത്തി 26കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ആണ്‍സുഹൃത്തായ വൈശാഖന്‍ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖന്‍ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തില്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാല്‍ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ഷോപ്പിലേക്ക് വൈശാഖന്‍ വിളിച്ചുവരുത്തി. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടി. യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖന്‍ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button