ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം, ആ ലോട്ടറിയിൽ സമ്മാനവും; പ്രതി അറസ്റ്റിൽ

പട്ടാമ്പി ∙ ലോട്ടറിക്കടകൾ കുത്തിത്തുറന്നു കവർച്ച നടത്തുന്ന മോഷ്ടാവ് പട്ടാമ്പി പൊലീസിന്റെ പിടിയിലായി. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണു പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു (54) പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ്.കഴിഞ്ഞ മാസം 21ന് പുലർച്ചെയായിരുന്നു സൗമ്യ ലോട്ടറി ഏജൻസീസിലെ മോഷണം. കണ്ണൂർ തലശ്ശേരി സ്റ്റേഷൻ പരിധിയിലും സമാനമായ മോഷണം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
ചെറുപ്പകാലം മുതൽ ലോട്ടറി എടുക്കുന്നതു ശീലമാക്കിയ പ്രതി അതിനു കഴിയാതെ വരുമ്പോഴാണു മോഷണം നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. ലോട്ടറിക്കടകൾ കുത്തിത്തുറന്നു പണവും ലോട്ടറി ടിക്കറ്റുകളുമാണു മോഷ്ടിക്കുന്നത്. മോഷ്ടിച്ച ലോട്ടറിയിൽ സമ്മാനം ഉണ്ടായിരുന്നവ കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലാണു പ്രതി മാറിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റിപ്പുറം, മൂവാറ്റുപുഴ, ഓച്ചിറ എന്നിവിടങ്ങളിൽ കളവുകേസുള്ളതായി പൊലീസ് പറഞ്ഞു.
തൃശൂരിൽ നിന്നാണു ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ മേൽനോട്ടത്തിൽ പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പട്ടാമ്പി എസ്ഐ മനു കൃഷ്ണൻ, എഎസ്ഐ റഷീദ്, ലത്തീഫ്, ജയകുമാർ, എസ്സിപിഒ റിയാസ്, ഷെമീർ, മിജേഷ്, സുജീഷ് , പാലക്കാട് സൈബർ സെൽ സിപിഒ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



