Uncategorized

കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യമദ്യപാനം; മദ്യപിച്ച ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലുമെത്തി

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനുമുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥന്മാർ പരസ്യമായി മദ്യപിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകൾ. മദ്യപിച്ച ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലുമെത്തി. പൊലീസുകാർ മദ്യപിച്ചത് റിപ്പബ്ലിക് ദിനത്തിലാണ്. വിഷയത്തിൽ വകുപ്പ് തല അന്വേഷണം തുടങ്ങി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
സംഭവത്തിൽ നാർക്കോട്ടിക്ക് എസിപി റിപ്പോർട്ട് സമർപ്പിക്കും. പരസ്യമദ്യപാനവുമായി ബന്ധപ്പെട്ട്
കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഉൾപ്പെടെ ആറുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ആറു പേരിൽ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാൽ ആറുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. വാഹനമോടിച്ച ഗ്രേഡ് എസ്ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.

പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം.

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പരസ്യമായി മദ്യപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button