Uncategorized

ശബരിമല സ്വര്‍ണക്കേസ്: തന്ത്രിയും ആന്റോ ആന്റണിയും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് കെ പി ഉദയഭാനു

പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് രാജീവരരും ആന്റോ ആന്റണി എംപിയും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് സിപിഐഎം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. തന്ത്രി തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സില്‍ രണ്ടരക്കോടി നിക്ഷേപിച്ചതായി എസ്‌ഐടി കണ്ടെത്തി. ആന്റോ ആന്റണി എം പി രണ്ടരക്കോടി രൂപ നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിന്നും പിന്‍വലിച്ചതായി നാട്ടില്‍ സംസാരമുണ്ടെന്നും ഉദയഭാനു കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ഒരു നേതാവിനെ കൊണ്ടാണ് ആന്റോ ആന്റണി എംപി പണം പിന്‍വലിപ്പിച്ചത്. തന്ത്രി ഏതെല്ലാം സ്വകാര്യ ഫിനാന്‍സുകളില്‍ പണം നിക്ഷേപിച്ചു എന്ന് എസ്‌ഐടി കണ്ടെത്തണം. തന്ത്രി പണം നിക്ഷേപിച്ച തീയതിയും ആന്റോ ആന്റണി എംപി പണം പിന്‍വലിച്ച തീയതിയും എസ്‌ഐടി കണ്ടെത്തണമെന്ന് ഉദയഭാനു കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുജ്ഞ നല്‍കിയതിലാണ് പരിശോധന. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം.അനുമതി ലഭിച്ചാലുടന്‍ എസ്‌ഐടി സാമ്പിള്‍ ശേഖരിക്കും. ഇതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനായിരുന്നു സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button