തന്ത്രം മെനയാൻ മുതിർന്ന നേതാക്കൾ;പ്രായപരിധി പിന്നിട്ട നേതാക്കളെ ജില്ലാതല കോര്‍കമ്മിറ്റിയില്‍ ഉൾപ്പെടുത്തി CPIM

തിരുവനന്തപുരം: ടേം വ്യവസ്ഥയുടെയും പ്രായപരിധിയുടെയും പേരില്‍ മാറ്റി നിര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സിപിഐഎം. ആലപ്പുഴയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് പുതിയ ചുമതലകള്‍ നല്‍കിയതുപോലെ പാലക്കാട് എ കെ ബാലനെ തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താനുള്ള ജില്ലാതല കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്‍, കൊല്ലത്ത് കെ വരദരാജന്‍, കോട്ടയത്ത് വൈക്കം വിശ്വന്‍, ഇടുക്കിയില്‍ എം എം മണി എന്നിവരെയും ജില്ലാ തല കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
പത്തനംതിട്ടയില്‍ അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, കാസര്‍കോട് പി കരുണാകരന്‍ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കോര്‍ കമ്മിറ്റികള്‍ നേരത്തെയും രൂപീകരിക്കാറുണ്ടെങ്കിലും മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് ആദ്യമാണ്.
തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കല്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയുടെ ചുമതലയായിരിക്കും. ഇക്കാര്യങ്ങളില്‍ നേതാക്കളുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താനാണ് നീക്കം. കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായിരുന്നു നേരത്തെ ജില്ലാതല കോര്‍കമ്മിറ്റികളില്‍ ഉണ്ടായിരുന്നത്. ആദ്യമായാണ് പ്രായപരിധിയുടെ പേരില്‍ മാറ്റിനിര്‍ത്തിയ 10 പേരെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.




