ബിജെപിക്കൊപ്പം പോകില്ലെന്ന് പ്രസംഗിച്ച് നടന്നയാളാണ് സാബു; എൻഡിഎ പ്രവേശനം ഭീഷണിയുടെ മുന്നിൽ വഴങ്ങി:VP സജീന്ദ്രൻ

കൊച്ചി: ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റക്‌സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിന്റെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍. ഭീഷണിയുടെ മുന്നില്‍ വഴങ്ങിയാവണം സാബു എം ജേക്കബ് എന്‍ഡിഎയില്‍ പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ ഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത് പതിവാണെന്ന് വി പി സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
‘ബിജെപിക്കൊപ്പം പോകില്ലെന്ന് സ്ഥിരമായി പ്രസംഗിച്ച് നടന്നയാളാണ് സാബു. ഭീഷണിപ്പെടുത്തിയാണെങ്കിലുംഎന്‍ഡിഎ പ്രവേശനം കൊണ്ട് ഗുണം കിട്ടില്ല. ട്വന്റി 20യെ പിന്തുണച്ചിരുന്ന വോട്ടര്‍മാര്‍ അകന്നു’, സാബു പറഞ്ഞു. ഇ ഡി അന്വേഷണം നടക്കുന്നതിന് ഇടയിലാണ് ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഉണ്ടായത്. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
സാബു എം ജേക്കബ് തന്നെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിലപാട് കടുപ്പിക്കുന്നതിന് ഇടയിലാണ് ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഉണ്ടാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ തനിച്ച് നിന്ന ട്വന്റി 20 വളരെ പെട്ടെന്നായിരുന്നു ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം എടുത്തത്. ഇ ഡി നടപടി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം എന്ന സംശയങ്ങളും ഇതോടെ ശക്തമായി.
ബിജെപിയുടെ വികസിത രാഷ്ട്രീയമാണ് തന്നെ എന്‍ഡിഎയിലേക്ക് ആകര്‍ഷിച്ചതെന്നായിരുന്നു എന്‍ഡിഎയില്‍ ചേരുന്നതിനുള്ള പ്രധാന കാരണമായി സാബു എം ജേക്കബ് പറഞ്ഞിരുന്നത്. എല്‍ഡിഎഫും യുഡിഎഫും തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കിറ്റക്‌സ് ഗ്രൂപ്പിന്റെ വിദേശ നിക്ഷേപത്തില്‍ ചട്ടലംഘനം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി ഊര്‍ജ്ജിതമാക്കി വരുന്നതിനിടയിലെ എന്‍ഡിഎ പ്രവേശനം തുടര്‍ നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമായി.




