പുകഞ്ഞ കൊള്ളി പുറത്ത്; ധനരാജ് ഫണ്ട് തിരിമറി ആരോപണത്തിൽ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്ത്. അച്ചടക്ക നടപടിക്ക് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വി. കുഞ്ഞികൃഷ്ണന് പറയുന്ന കാര്യങ്ങള്‍ പ്രത്യേകം അജണ്ട സെറ്റ് ചെയ്ത ശേഷമാണെന്നും ഇക്കാര്യങ്ങള്‍ പറയാന്‍ തെരഞ്ഞെടുപ്പിനോട് അടുത്ത സമയം തന്നെ തെരഞ്ഞെടുത്തുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്. പറഞ്ഞു. പാര്‍ട്ടിക്കെതിരായ അജണ്ട യാദൃച്ഛികമല്ലെന്നും വി. കുഞ്ഞികൃഷ്ണന് ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും വാർത്താ സമ്മേളനത്തിൽ കെ.കെ. രാഗേഷ് പറഞ്ഞു.
2022 ഏപ്രിലില്‍ ചര്‍ച്ച ചെയ്ത്ത തീരുമാനമായ വിഷയമാണ് ഇപ്പോള്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പാര്‍ട്ടിയിലേക്ക് എത്തിയ ആളാണ് കുഞ്ഞികൃഷ്ണന്. സഹകരണ ബാങ്കിനായി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് മധുസൂദനനെ അവഹേളിക്കാനാണ് ശ്രമം. ബാങ്കുമായി ബന്ധപ്പെട്ട് ഒരു ചുമതലയും മധുസൂദനന് ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതിനല്ല, കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി അന്ന് നടപടി എടുത്തത്. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിതനായിരുന്നു എന്നും കെ.കെ. രാഗേഷ് പറഞ്ഞു. വാര്‍ത്ത ചോര്‍ച്ച സംബന്ധിച്ച് ഊഹാപോഹമല്ലാത്ത കൃത്യമായ തെളിവ് പാര്‍ട്ടിയുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കനടപടിക്ക് പിന്നാലെ പ്രതീക്ഷിച്ച നടപടിയാണെന്നും പുറത്താക്കിയാലും പാർട്ടിയിലെ അപചയങ്ങളെക്കുറിച്ച് തുറന്ന് പറയുമെന്നും വി. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രവർത്തക യോഗം വിളിച്ചുചേർത്തത് തന്നെ നടപടി തീരുമാനിച്ചാണ്. പാർട്ടി സംഘടനാരീതി അനുസരിച്ച് പാർട്ടിക്ക് അകത്ത് പ്രശ്നം ഉന്നയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇത് മനസിലാക്കിയാണ് ജനങ്ങളോട് തുറന്ന് പറഞ്ഞത്. ഒരു പാർട്ടിയിലേക്കും പോകാന്‍ ഉദ്ദേശ്യമില്ല. എവിടെയും പോകുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്നും ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തിരുത്താനെന്ന പേരിൽ പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും പ്രതികരിച്ചിരുന്നു.




