Uncategorized

സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇ റിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പതു വയസുകാരനായ ദുര്‍ഗേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

ജനുവരി പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രസാദ് നഗര്‍ ഏരിയയിൽ പൂക്കളുമായെത്തിയ കുട്ടിയെ അവ വേഗത്തിൽ വിറ്റു തീർക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഓട്ടോയില്‍ കയറ്റി പ്രൊഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് എത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. മരിച്ചെന്ന് കരുതി കുട്ടിയെ പ്രദേശത്തുതന്നെ ഉപേക്ഷിച്ച് ദുർഗേഷ് കടന്നുകളഞ്ഞു.

എന്നാൽ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി പെട്ടെന്ന് തന്നെ കുടുംബത്തിനടുത്തെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട കുടുംബം ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോക്‌സോ വകുപ്പും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിക്ക് നടന്ന കാര്യങ്ങള്‍ പൂര്‍ണമായും വിവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇതോടെ പ്രദേശത്തെ പതിനഞ്ച് സ്ഥലങ്ങളിലെ മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഒരു ക്ലിപ്പില്‍ പെണ്‍കുട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറുന്നത് കണ്ടു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രേസ് ചെയ്താണ് അന്വേഷണസംഘം പ്രതിയിലേക്ക് എത്തിയത്. കുട്ടിയെ നേരത്തെ തന്നെ ട്രാഫിക് സിഗ്നലില്‍ കണ്ടിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നെന്നുമാണ് ദുര്‍ഗേഷ് പൊലീസിന് നല്‍കിയ മൊഴി. ഇയാളില്‍ നിന്ന് രക്തം പുരണ്ട തുണികളും മറ്റ് തെളിവുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button