Uncategorized

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചാല്‍ കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു.

ദ്വാരപാലക ശില്‍പ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുരാരി ബാബുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടു. എന്നാല്‍, ഇതുവരെ എസ്‌ഐടി ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ മുരാരി ബാബു സമര്‍പ്പിച്ച ഇരു ജാമ്യഹര്‍ജികളിലും ഇന്നലെ വാദം പൂര്‍ത്തിയായി. പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ജാമ്യഹര്‍ജിയില്‍ ഇന്ന് വിജിലന്‍സ് കോടതി വിധി പറയും. വരും ദിവസങ്ങളില്‍ കേസിലെ മറ്റു പ്രതികളും ജാമ്യഹര്‍ജി സമര്‍പ്പിക്കും. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് വീണ്ടും നീട്ടി നല്‍കും.

കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നതതല ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് എസ്‌ഐടിയുടെ അന്വേഷണം നടത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ട് ഫോണുകളുടെ സിഡിആര്‍ ആണ് എസ്‌ഐടി ശേഖരിച്ചു പരിശോധിച്ചത്. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉന്നതരും വരെ പോറ്റിയുടെ അടുപ്പക്കാരെന്നാണ് കണ്ടെത്തല്‍. ഫോണ്‍ വിളികളില്‍ നിന്നും സന്ദേശങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചു. ഫോണ്‍ വിളി പട്ടികയില്‍ വിവിധ മേഖലകളിലുളള വ്യക്തികളുണ്ട്. ഇവര്‍ക്ക് എല്ലാം പോറ്റിയുമായുളള ബന്ധം എസ്‌ഐടി വിലയിരുത്തി. ഇവരില്‍ സ്വര്‍ണകൊള്ളയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.

ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ശശിധരന്‍ നേരിട്ടാണ്. ഫോണ്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ അതീജാഗ്രതയിലാണ് എസ്‌ഐറ്റി നീങ്ങുന്നത്. സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖകളില്‍ നിന്നാണ്. പണമിടപാടിന്റെയും യാത്രകളുടെയും വിവരങ്ങളും പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നു. ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ ഇടയാക്കിയത് കൊടിമരത്തിലെ അനധികൃതമായി പെയിന്റടിച്ചതും ജീര്‍ണതയുമാണ്.ഇത് ദോഷമെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടതോടെയാണ് കൊടിമര പുനഃപ്രതിഷ്ടയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിര്‍ണായക ദേവപ്രശ്‌ന
ചാര്‍ത്താണ് എസ്‌ഐടി ശേഖരിച്ചത്.

കൊടിമരത്തിന്റെ മുകളില്‍ ലേപനപ്രക്രീയ ചെയ്തിരിക്കുന്നത് ദോഷമാണ്. അതിനാല്‍ കോണ്‍ക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്‌നം. ദേവപ്രശ്‌നം നടന്നത് 2014 ജൂണ്‍ 18നാണ്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡന്റായിട്ടുള്ള ബോര്‍ഡ് പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് ഇത് നടപ്പിലാക്കിയെന്നുമാണ് കണ്ടെത്തല്‍.കൊടിമര പുനഃപ്രതിഷ്ഠയിലെ സാമ്പത്തിക ഇടപാടുകള്‍ എസ്‌ഐടി പരിശോധിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button