വന്ദേഭാരത് സ്ലീപ്പറില്‍ എത്ര കിലോ ലഗേജ് കൊണ്ടുപോകാം? വൈകിയാല്‍ ക്യാന്‍സല്‍ ടിക്കറ്റിന് റീ ഫണ്ടും ലഭിക്കില്ല

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് യാത്രക്കാരുമായുള്ള ആദ്യ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഗുവാഹത്തിയിലെ കാമാക്യ സ്റ്റേഷനില്‍ നിന്നും വൈകീട്ട് 6.15 ന് യാത്ര ആരംഭിച്ച വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് നാളെ രാവിലെ 8.15 ന് കൊല്‍ക്കത്തിയിലെ ഹൗറയിൽ എത്തും. ഹൈസ്പീഡ് ട്രെയിൻ സർവ്വീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17-ന് നിർവ്വഹിച്ചിരുന്നു.
16 കോച്ചുകളുള്ള ട്രെയിൻ ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി എന്നീ മൂന്ന് ക്ലാസുകളിലായി 800ല്‍ പരം പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ടിക്കറ്റ് ബുക്കിങ് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ സോൾഡ് ഔട്ട് ആയത് യാത്രക്കാരിൽ നിന്ന് ലഭിച്ച വൻ സ്വീകാര്യത വ്യക്തമാക്കുന്നു. കാമാക്യയിൽ നിന്ന് വൈകുന്നേരം 6.15-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 27576) അടുത്ത ദിവസം രാവിലെ 8.15-ന് ഹൗറയിൽ എത്തുന്നതോടെ മൊത്തം യാത്രാസമയം 14 മണിക്കൂർ മാത്രമായി ചുരുങ്ങും.
വന്ദേഭാരത് സ്ലീപ്പർ
റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം കൺഫേം ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ ബോർഡിങ് അനുവദിക്കൂ. ആർഎസി വെയ്റ്റ്ലിസ്റ്റ്, പാർഷ്യലി കൺഫേം ടിക്കറ്റുകളുണ്ടായിരിക്കില്ല. ക്യാൻസലേഷൻ നിയമങ്ങളും കർശനമാണ്. ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്താൽ 25 ശതമാനം ചാർജ് കുറച്ച് റീഫണ്ട് ലഭിക്കും. 72 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ 50 ശതമാനം ചാർജ് കുറയ്ക്കും; എട്ട് മണിക്കൂറിനുള്ളിൽ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല.
IRCTC കാറ്ററിങ് സേവനങ്ങൾ ട്രെയിനിന്റെ അവിഭാജ്യ ഭാഗമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. എല്ലാ യാത്രക്കാർക്കും സൗജന്യമായി ഒരു ലിറ്റർ റെയിൽ നീർ പാക്കേജ്ഡ് വാട്ടറും ഒരു പത്രവും നൽകും. യാത്രയുടെ ദൈർഘ്യത്തിനനുസരിച്ച് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവയും ലഭ്യമാകും.
വന്ദേഭാരതിലെ ലഗേജ് നിയമങ്ങള്‍
ലഗേജ് നിയമങ്ങളിൽ മാറ്റമില്ല. ഫസ്റ്റ് എസിയിൽ 70 കിലോ, സെക്കൻഡ് എസിയിൽ 50 കിലോ, തേർഡ് എസിയിൽ 40 കിലോ വരെ സൗജന്യമായി അനുവദനീയമാണ്. അധിക ലഗേജിന് മാർജിനൽ അലവൻസ് ലഭിക്കുമെങ്കിലും പരിധി കടന്നാൽ പെനൽറ്റി ഈടാക്കും. വടക്കുകിഴക്കൻ ഇന്ത്യയും കിഴക്കൻ ഇന്ത്യയും തമ്മിലുള്ള ദീർഘദൂര യാത്രാ സമയം അതിവേഗം കുറയ്ക്കുന്ന ഈ ട്രെയിൻ എല്ലാ ദിവസവും (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും.
അതേസമയം കേരളത്തിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. തുടക്കത്തില്‍ തന്നെ രണ്ട് സർവ്വീസുകള്‍ കേരളത്തിന് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ ഒന്ന് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും.സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യതുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്.ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സർവ്വീസ്.വന്ദേഭാരത് ആലപ്പുഴ വഴിയാക്കണമെന്ന് നേരത്തേ കെഎസി വേണുഗോപാൽ എംപി റെയിൽവെ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.




