Uncategorized

ആ ഷോയൊന്നും പൊലീസ് പൊറുക്കില്ല; പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ത്തയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി പൊലീസ്

കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരില്‍ വച്ചാണ് ഇയാള്‍ സ്വന്തം ജീപ്പ് ഉപയോഗിച്ച് പൊലീസ് വാഹനം ഇടിച്ച് തകര്‍ക്കുകയും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.
മുടിയും,മീശയും, താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നേരെ സജീവിനെ സാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്. പത്തനാപുരം സി ഐ ബിജു ആര്‍ ,എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്. സജീവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പിടവൂരില്‍ ക്ഷേത്രത്തില്‍ നായയുമായി എത്തിയ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തില്‍ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും പൊട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ മുതലായ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button