പയ്യന്നൂർ സിപിഐഎമ്മിൽ വീണ്ടും നടപടി; സി വൈശാഖിനായി പ്രവർത്തിച്ച ബ്രാഞ്ച് സെക്രട്ടറി പാർട്ടിയിൽ നിന്ന് പുറത്ത്

കണ്ണൂര്‍: പയ്യന്നൂര്‍ സിപിഐഎമ്മില്‍ വീണ്ടും നടപടി. കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ വി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിനുവേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
വൈശാഖിന്റെ വിജയത്തിന് കാരണം ലോക്കല്‍ കമ്മിറ്റിയുടെ വീഴ്ച എന്നാണ് സിപിഐഎം വിലയിരുത്തല്‍. പയ്യന്നൂരിലെ വിമതനീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സിപിഐഎം. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്.ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ്
സി വൈശാഖ് പാര്‍ട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങള്‍ വൈശാഖ് ഉന്നയിച്ചിരുന്നു.
ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പാര്‍ട്ടി ഒന്‍പതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചതും വിജയിച്ചതും.




