ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് പണംതട്ടി; പ്രതിയെ പഞ്ചാബിൽ നിന്നും അതിസാഹസികമായി പിടികൂടി പോലീസ്

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പോലീസ് കണ്ടെത്തി.




