‘അവധി താ സാറേ…’; കണ്ണൂര്‍ കളക്ടറുടെ അഭിനന്ദന പോസ്റ്റില്‍ ആവശ്യമിങ്ങനെ, പക്ഷെ അവധിയില്ല

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ജില്ലയ്ക്ക് വിജയം ആഘോഷിക്കാന്‍ ഇന്ന് അവധിയില്ല. പകരമായി സ്വര്‍ണക്കപ്പ് നേടിയ പ്രതിഭകള്‍ക്ക് സ്വീകരണം ഒരുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ സ്വീകരണം നല്‍കും.മാഹിയില്‍ നിന്ന് തലശ്ശേരി, ധര്‍മ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാള്‍ടെക്സില്‍ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നാല് മണിയോടെ ടൗണ്‍ സ്ക്വയറില്‍ സ്വീകരണം നല്‍കും.പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, മറ്റ് ജന പ്രതിനിധികള്‍ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുക്കും. എന്നാല്‍ ‘അഭിനന്ദനം മാത്രേ ഉള്ളൂ അല്ലേ, ലീവ് ഇല്ലല്ലേ, അവധി താ സാറേ..’ എന്നെല്ലാമാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ വരുന്ന പ്രതികരണങ്ങള്‍.
64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 1,023 പോയിന്റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്റുകളുമായി തൃശൂരാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂര്‍ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തില്‍ കപ്പ് കണ്ണൂര്‍ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലാണ് സ്വർണക്കപ്പ് സമ്മാനിച്ചത്.




