സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 പേര് മരിച്ചു, 25പേര്‍ക്ക് ഗുരുതര പരുക്ക്
സ്പെയിനില്‍ ട്രെയിന്‍ അപകടത്തില്‍ 21പേര് കൊല്ലപ്പെട്ടു. 25പേര്‍ക്ക് ഗുരുതര പരുക്ക്. തെക്കന്‍ സ്പെയിനിലെ കൊര്‍ദോബ പ്രവിശ്യയിലെ അദാമൂസിലാണ് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. 300 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. പ്രാദേശിക സമയം വൈകിട്ട് 6.40ന് ഒരു ട്രെയിന്‍ പാളം തെറ്റി മറ്റൊരു ട്രാക്കിലെ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ടാമത്തെ ട്രെയിനും പാളം തെറ്റിയാണ് മരണനിരക്ക് കൂടിയത്. കോർദോബ പ്രവിശ്യയിലെ അദാമൂസിന് സമീപമാണ് അപകടമുണ്ടായത്. ഏകദേശം നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സർക്കാർ ചാനലായ ടെലിവിസിയോൺ എസ്പാന്യോള റിപ്പോർട്ട് ചെയ്യുന്നു. മാഡ്രിഡിൽ നിന്ന് ഹുവേൽവയിലേക്കു പോകുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇറയോ 6189 ട്രെയിനും അതേ ട്രാക്കിലൂടെ സഞ്ചരിച്ചിരുന്ന മാഡ്രിഡ്–ഹുവേൽവ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
പ്രാദേശിക സമയം വൈകിട്ട് 6.40-ഓടെയാണ് അപകടം സംഭവിച്ചതെന്ന് റെയില്‍ ശൃംഖല കൈകാര്യം ചെയ്യുന്ന അഡിഫ് വ്യക്തമാക്കി. കോർദോബയിൽ നിന്ന് മാഡ്രിഡിലേക്കു പുറപ്പെട്ട ശേഷം ഏകദേശം 10 മിനിറ്റിനുശേഷമാണ് അപകടമുണ്ടായത്. മാഡ്രിഡും ആൻഡലൂസിയയും തമ്മിലുള്ള എല്ലാ ട്രെയിൻ സർവീസുകളും അഡിഫ് താൽക്കാലികമായി നിർത്തിവെച്ചു. സ്വകാര്യ റെയിൽ ഓപ്പറേറ്ററാണ് ഇറയോ (Iryo) . ഇറ്റാലിയൻ സർക്കാർ നിയന്ത്രണത്തിലുള്ള ഫെറോവിയെ ഡെല്ലോ സ്റ്റാറ്റോ ഗ്രൂപ്പിന്റെ പേരിലാണ് ഭൂരിഭാഗം ഓഹരികളും. അപകടത്തില്‍ അതീവദുഖം രേഖപ്പെടുത്തിയ കമ്പനി സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു.




