‘മണ്ഡലത്തിന് അകത്ത് നിന്നുള്ളവർക്ക് അവസരം നൽകണം’;മണ്ണാർക്കാട് MLA എൻ ഷംസുദ്ദീനെതിരെ മുസ്‌ലിം ലീഗിൽ പടയൊരുക്കം

പാലക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനെതിരെ മുസ്‌ലിം ലീഗിൽ പടയൊരുക്കം. മൂന്ന് തവണ മത്സരിച്ച് ജയിച്ച ഷംസുദ്ദീൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നും മാറിനിൽക്കണമെന്നും പകരം മണ്ഡലത്തിന് അകത്ത് നിന്നുള്ളവർക്ക് അവസരം നൽകണമെന്നുമാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം.തിരൂർ സ്വദേശിയായ ഷംസുദ്ദീൻ 15 വർഷമായി മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. മണ്ഡലത്തിന് പുറത്തുള്ള ഷംസുദ്ദീന് പകരം ഇത്തവണ മണ്ഡലത്തിൽനിന്നുള്ള ഒരാളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.ഇന്ന് മണ്ണാർക്കാട്ടെ ലീഗ് നേതാക്കൾ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെയും കാണും. എന്നാൽ ഷംസുദ്ദീൻ വീണ്ടും മത്സരിക്കട്ടെ എന്ന നിലപാടിലാണ് മറുവിഭാഗം. എൽഡിഎഫിന്റെ കയ്യിലായിരുന്ന മണ്ഡലം 2011ൽ വൻ ഭൂരിപക്ഷത്തിൽ എൻ ഷംസുദ്ദീനിലൂടെ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. ശേഷം 2016ലും 2021ലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നിരുന്നു.




