Uncategorized

ടി സിദ്ദിഖ് പ്രതിനിധീകരിക്കുന്ന കൽപ്പറ്റ കോൺ​ഗ്രസിനോട് ആവശ്യപ്പെടാൻ ലീ​ഗ്; സമ്മർദ്ദം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത്‌

കൽപ്പറ്റ: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. കൽപ്പറ്റ സീറ്റ് കോൺഗ്രസിനോട് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിൽ സമ്മർദ്ദം ഉയരുന്നത്. ടി സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. ഇത് ആവശ്യപ്പെടണമെന്ന് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പറയുകയായിരുന്നു. ഇക്കാര്യം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യം ഉന്നയിച്ചേക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മർദ്ദത്തിന് നീക്കം.

അതേസമയം, ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടില്‍ സി കെ ജാനുവിന്‍റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുകയാണ്. മാനന്തവാടി മണ്ഡ‍ലത്തില്‍ മത്സരിക്കാൻ ആണ് ജെആർപിക്ക് താല്‍പ്പര്യമെന്നും യുഡിഎഫ് അക്കാര്യം പരിഗണിക്കണമെന്നും സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ പതിനൊന്നായിരം വോട്ടിന്‍റെ മേല്‍ക്കൈ നേടാൻ യുഡിഎഫിന് ആയിട്ടുണ്ട്.

ഭൂമിക്കായുള്ള അവകാശത്തിന് വേണ്ടി നടന്ന കേരളം കണ്ട ഏറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നാണ് മുത്തങ്ങയിലേത്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പൊലീസ് അതിക്രമത്തിന് അടുത്ത മാസം 23 വയസ്സാകും. മുത്തങ്ങ സമരത്തിലൂടെ ഉയർന്നുവന്ന സി കെ ജാനു ജെആർപി രൂപീകരിച്ച് എൻഡിഎയില്‍ ഭാഗമായി.രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ ജാനു ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ എൻഡിഎ വിട്ട് യുഡിഎഫിന്‍റെ ഭാഗമായ സി കെ ജാനു ഇത്തവണ മാനന്തവാടിയില്‍ നിന്ന് സ്ഥാനാർ‍ത്ഥിയാകുമോ എന്നാണ് ആകാംക്ഷ. മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താല്പ്പര്യവും സി കെ ജാനു പ്രകടിപ്പിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button