വീട്ടിൽ വളർത്തുന്നത് 35 നായ്ക്കളെ; സന്ധ്യയായാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്‌ഥ; യുവതിക്കെതിരെ പരാതി

ചേങ്കോട്ടുകോണം വീട്ടിൽ വളർത്തുന്ന മുപ്പത്തിയഞ്ചോളം നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അയൽവാസി അധികൃതർക്കു പരാതി നൽകി. ചേങ്കോട്ടുകോണം സ്വാമിയാർ മഠത്തിനു സമീപം താമസിക്കുന്ന യുവതിക്കെതിരെയാണ് സമീപത്തെ വീട്ടമ്മ ഓംബുഡ്‌സ്മാനും നഗരസഭയിലും മനുഷ്യാവകാശ കമ്മിഷനിലും പോത്തൻകോട് പൊലീസിലും മറ്റും പരാതി നൽകിയത്.
വീട്ടിനുള്ളിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് നായ്ക്കളെ പോറ്റുന്നതെന്നാണ് പരാതി. യുവതിയുടെ വീട്ടിലും ടെറസിലും റോഡിലുമൊക്കെയായി ചുറ്റിത്തിരിയുന്ന നായ്ക്കളെ പേടിച്ചു സന്ധ്യയായാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് നായ്ക്കളെ വളർത്തുന്നതെന്നും രോഗം പിടിച്ച് ദുർഗന്ധം വമിക്കുന്ന നായകൾ ഉൾപ്പെടെയുണ്ടെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ചുറ്റുമതിലും 2 ഗേറ്റും ഉള്ള വീട്ടിലാണ് നായ്ക്കളെ വളർത്തുന്നതെന്നും 11 വർഷമായി പോറ്റുന്ന നായ്ക്കളെക്കൊണ്ടു നാട്ടുകാർക്കു പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ പെറ്റുപെരുകിയാണ് ഇത്രയും നായ്ക്കളായതെന്നും ഒരു വർഷം മുൻപ് തന്നെ നായ്ക്കളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാൻ സമ്മതം അറിയിച്ച് കത്തു നൽകിയെങ്കിലും ഇവയെ പരിപാലിക്കാൻ നഗരസഭയ്ക്കു സംവിധാനം ഇല്ലെന്നറിയിക്കുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.




