ആര്യയുടെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി; കോർപറേഷനിൽ എൽഡിഎഫ് -ബിജെപി തർക്കം

തിരുവനന്തപുരം സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്‌ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്-ബിജെപി തർക്കം ഉടലെടുത്തു.
നാലു പതിറ്റാണ്ടിനു ശേഷം സിപിഎമ്മിൽനിന്നു കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ വി.കെ പ്രശാന്ത് എംഎൽഎയുംബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം, കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും ഉണ്ടായിരിക്കുന്നത്. മുൻപ് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്‌ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്‌ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷ കലുഷിതമായി




