സുഹൃത്തുമായി പോകുമ്പോൾ അയൽവാസിയുമായി തർക്കം; പനക്കുല ചെത്തുന്ന കത്തികൊണ്ടു ഗുണ്ടയെ കൊലപ്പെടുത്തി

പാറശാല • അയൽവാസിയുടെ വെട്ടേറ്റ് നിരവധി കേസുകളിലെ പ്രതിയായ യുവാവ് മരിച്ചു. പ്ലാമൂട്ടുകടയ്ക്കടുത്ത് അരുവല്ലൂർ കുന്നൻവിള വീട്ടിൽ മനോജ്(40) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 4.30 നാണ് സംഭവം. വ്ലാത്താങ്കര സ്വദേശിയായ മനോജ് ഏതാനും വർഷങ്ങളായി അരുവല്ലൂരിലാണ് താമസം. ചൊവ്വാഴ്‌ച സുഹൃത്തുമായി വീട്ടിൽനിന്ന് പുറത്തേക്കു വന്ന മനോജ് അയൽവാസിയായ പനകയറ്റു തൊഴിലാളി ശശിധരനുമായി വഴക്കുണ്ടായി.
തുടർന്ന് മനോജ് ശശിധരനെ മർദിച്ചു. ഈ സമയം ശശിധരൻ കയ്യിലുണ്ടായിരുന്ന പനക്കുല ചെത്താൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് മനോജിനെ വെട്ടുകയായിരുന്നു. കയ്യിലും കാലിലും പരുക്കേറ്റ മനോജ് സംഭവ സ്‌ഥലത്തുവച്ചുതന്നെ മരിച്ചു. മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ മനോജ് പാറശാല പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മോഷണക്കേസിൽ ജയിലിലായിരുന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മനോജിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപ്രതിയിലേക്ക് മാറ്റി. പ്രതി ശശിധരൻ ഒളിവിലാണ്. പ്രതിക്കായി പൊഴിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.




