110ാം വയസിൽ അവസാന വിവാഹം! 142ാം വയസിൽ വിടപറഞ്ഞ് ഷെയ്ഖ് നാസർ
സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരനായ ഷെയ്ഖ് നാസർ ബിൻ റാദൻ അൽ റഷീദ് അല്‍ വാദായി റിയാദിൽ അന്തരിച്ചു. 142 വയസായിരുന്നു. സൗദി അറേബ്യയുടെ ആധുനിക ചരിത്രത്തിന്റെ എല്ലാ വികസനങ്ങൾക്കും സാക്ഷിയായ നാസർ അബ്ദുൾ അസീസ് രാജാവിന്റെ കാലം മുതൽ സൽമാൻ രാജാവിന്റെ കാലം വരെ ജീവിച്ചു. മരുഭൂമിയായിരുന്ന ഒരു നാട്ടിൽ ഉണ്ടായ വലിയ വികസനങ്ങൾ കണ്ടും അനുഭവിച്ചും മരണമടഞ്ഞ ഷെയ്ഖ് നാസറിനെ അവസാനമായി കാണാൻ ഏഴായിരത്തോളം പേരാണ് വന്നത്.
110ാമത്തെ വയസിലാണ് ഷെയ്ഖ് നാസർ അവസാനമായി വിവാഹിതമായത്. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു മകളുണ്ട്. ഷെയ്ഖ് നാസറിന്റെ വിവാഹവും മകൾ ജനിച്ചതും വലിയ വാർത്തയും ചർച്ചയുമായിരുന്നു. നാൽപത് തവണ ഹജ്ജ് തീർത്ഥാടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി 134 അംഗങ്ങളുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്.
ആരോഗ്യകരമായ ജീവിതരീതി, അച്ചടക്കം, ആത്മീയത എന്നിവയിലൂടെ സൗദി ജനതയെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹം. ദഹ്‌റാൻ അൽ ജനാബിലാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ സംഘടിപ്പിച്ചത്. പിന്നീട് മൃതശരീരം സ്വദേശമായ അൽ റാഷിദിൽ സംസ്‌കരിച്ചു.




