Uncategorized

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി നിരത്തിയത് 10 കാരണങ്ങള്‍

പത്തനംതിട്ട: ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി കോടതിക്ക് മുന്നിൽ നിരത്തിയത് 10 കാരണങ്ങളാണ്. എംഎല്‍എ പദവി ദുരുപയോഗം ചെയ്‌തേക്കുമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അതിജീവിതയെ ഭീഷണിപ്പെടുത്തി എന്നു തുടങ്ങി 10 കാരണങ്ങളാണ് പറഞ്ഞത്
1. എംഎല്‍എ ആയതിനാല്‍ സ്വാധീനമുള്ള വ്യക്തി

2. സമാന കേസുകളില്‍ പ്രതി

3. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി

4. പരാതിക്കാര്‍ക്കെതിരെ സൈബര്‍ ബുള്ളീയിങ് തുടരുന്നു

5. ജാമ്യം നല്‍കിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണി

6. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോയ വ്യക്തി
7. പിടിച്ചെടുത്ത ഫോണിന്റെ പാസ്‍വേര്‍ഡ് കണ്ടെത്തണം

8. നിരവധി ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ട്, ഇത് കണ്ടെത്തണം

9. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തണം

10. അതിജീവിതയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തണം

തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നല്‍കിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നതടക്കം എതിര്‍വാദങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ ബോധിപ്പിച്ചില്ല. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചായിരുന്നില്ല അറസ്റ്റ്. ഇതൊരു രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

അറസ്റ്റ് ചെയ്തതിന് ശേഷം ആവശ്യമായ സമയം കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്. ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാനുണ്ടായ സാഹചര്യം എഫ്‌ഐആറില്‍ തന്നെ പറയുന്നുണ്ട്. മറ്റൊരു കേസില്‍ ഹൈക്കോടതി നോട്ട് ടു അറസ്റ്റ് പറഞ്ഞിട്ടുണ്ടെന്നടക്കം രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button