Uncategorized

ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം, പൊലീസ് വ്യക്തിഹത്യ നടത്തി ഭാവി തകർക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ

പത്തനംതിട്ട: ബലാത്സംഗ കേസിലെ കസ്റ്റഡി അപേക്ഷയിന്മേലുള്ള വാദത്തിൽ പൊലീസിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കസ്റ്റഡിയിൽ എടുത്ത സ്ഥലത്ത് നിന്ന് തിരുവല്ല കോടതിയിൽ എത്തിച്ചത് പ്രദർശന വസ്തു ആക്കാനാണെന്നാണ് രാഹുലിൻ്റെ വാദം. പൊലീസ് തന്നെ പൊതുജന വിചാരണയ്ക്ക് എറിഞ്ഞ് കൊടുത്തെന്നും രാഹുൽ ആരോപിച്ചു.

ലൈംഗിക വൈകൃതം ഉള്ളയാളെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന് രാഹുൽ വാദിക്കുന്നു. ഇതുവഴി തൻ്റെ ഭാവി തകർക്കലാണ് ലക്ഷ്യം. രണ്ട് വർഷത്തിലേറെ മുൻപ് നടന്ന സംഭവമാണ് ഇതെന്നും വാദമുണ്ട്. പൊലീസ് കസ്റ്റഡിയെ എതിർത്ത് കോടതിയിൽ സമർപിച്ച റിപ്പോർട്ടിലാണ് ആരോപണങ്ങൾ.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല കോടതി മാങ്കൂട്ടത്തിലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. എംഎല്‍എ ആയതിനാല്‍ സ്വാധീനമുള്ള വ്യക്തിയാണ്, സമാന കേസുകളില്‍ പ്രതിയാണ്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി, പരാതിക്കാര്‍ക്കെതിരെ സൈബര്‍ ബുള്ളീയിങ് തുടരുന്നു, ജാമ്യം നല്‍കിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണി,നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോയ വ്യക്തി,പിടിച്ചെടുത്ത ഫോണിന്റെ പാസ്‍വേര്‍ഡ് കണ്ടെത്തണം തുടങ്ങി പത്ത് കാരണങ്ങളായിരുന്നു രാഹുലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്ഐടി കോടതിയിൽ പറഞ്ഞത്.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നല്‍കിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button