Uncategorized

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ജയിലിൽ തുടരും. കസ്റ്റഡി അപേക്ഷ പരിഗണിക്കാൻ മാറ്റി. കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരി​ഗണിക്കുന്നതിനായി രാഹുലിനെ നാളെ കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നൽകിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിക്ക് പരി​ഗണിക്കാൻ സാധിക്കുന്ന തരത്തിലുള്ള കേസല്ല രാഹുലിൻ്റേത്. മൂന്ന് വ‍ർഷത്തിലധികം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളുകയാവും ചെയ്യുക. മറിച്ചാണെങ്കിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ല എന്ന് കണ്ടെത്തിയാൽ മാത്രമാകും മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിക്കുക. പൊലീസിനോട് ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, രാഹുൽ മൂന്നാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. നീ ചെയ്യുന്നത് ഞാൻ താങ്ങും. ബട്ട് നീ താങ്ങില്ല എന്നാണ് രാഹുൽ അതിജീവതയോട് പറഞ്ഞത്. ആദ്യത്തെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ ആയിരുന്നു വിദേശത്തായിരുന്ന 31 വയസുകാരി രാഹുലുമായി ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്തത്. തനിക്കെതിരെ നിന്നവർക്കും അവരുടെ കുടുംബത്തിനും എതിരെ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് അതിജീവിതയോട് രാഹുൽ പറഞ്ഞു. എല്ലാം കഴിഞ്ഞിട്ട് വാ. എന്നിട്ട് നീ നന്നായി ജീവിക്കണം. പേടിപ്പിക്കാനും നോക്കണ്ട. കേസ് കൊടുത്താലും എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല. നാട്ടിൽ വന്നാൽ കുറെ ആളുകളുമായി അതിജീവിതയുടെ വീട്ടിലേക്ക് വരുമെന്നും രാഹുലിന്റെ ഭീഷണി സന്ദേശത്തിൽ ഉണ്ട്. മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് സൂപ്പർ ഹീറോ ആവേണ്ടെന്ന് യുവതി രാഹുലിനും മറുപടി നൽകുന്നുണ്ട്.
താഴാവുന്നതിന്റെ അത്രയും താഴ്ന്നു. ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ടെന്നും രാഹുലിനോട് യുവതി പറഞ്ഞു. യുവതിയും രാഹുലും തമ്മിലുള്ള ചാറ്റ് ഉൾപ്പെടെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ തെളിവുകൾ രാഹുലിന്റെ ജാമ്യം തടയുന്നതിന് പ്രധാന തെളിവായി മാറുകയും ചെയ്യും. അതേസമയം ഉഭയസമത പ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. അതിജീവിതയുടെ രഹസ്യമൊഴി വീഡിയോ കോൺഫ്രൻസിംഗ് വഴി എടുക്കാനും അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്. ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ രാഹുൽ വിസമ്മതിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button