ഗുരുവായൂരിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ടു; സ്റ്റീൽ കവാടം ഇടിച്ചുതകർത്തു

ഗുരുവായൂർ: പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ട് മുന്നിലെ സ്റ്റീൽ കവാടം ഇടിച്ചുതകർത്തു. നടപ്പുരയിലൂടെ ഭക്തർ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. കോഴിക്കോട്ടുനിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കിഴക്കേ നടപ്പുരയിൽ വാഹന പൂജാചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ടെടുത്തപ്പോഴാണ് ഗേറ്റിലിടിച്ചത്. അത് തകർന്നുവീഴുകയും ചെയ്തു. കാറിൻ്റെ മുൻവശത്തിന് കേടുപറ്റി. കേടായ കവാടം നേരെയാക്കിനൽകുമെന്ന് വാഹനയുടമ പറഞ്ഞു. തിങ്കളാഴ്ച ദേവസ്വത്തിന്റെ്റെ മരാമത്തുവിഭാഗം ഉദ്യോഗസ്ഥരെക്കണ്ട് അറ്റകുറ്റപ്പണിയുടെ ചെലവുതുക ദേവസ്വത്തിൽ അടയ്ക്കാമെന്ന് അവർ അറിയിച്ചു.
ഞായറാഴ്ച്‌ച വാഹനപൂജയ്ക്ക് നല്ല തിരക്കുണ്ടായി. കാർ-63, ഇരുചക്രവാഹനങ്ങളും ഓട്ടോയും 33, ഹെവി വാഹനങ്ങൾ രണ്ട് എന്നിങ്ങനെ 98 വാഹനങ്ങളായിരുന്നു പൂജയ്ക്ക് കൊണ്ടുവന്നത്. ഉച്ചവരെയായിരുന്നു കൂടുതൽ തിരക്ക്. പൂജയ്ക്കുള്ള വാഹനങ്ങൾ വരിയായി നീണ്ടു. ഗതാഗതപ്രശ്നമുണ്ടാകാതിരിക്കാൻ ഊഴമനുസരിച്ചുള്ള വണ്ടികളെ മാത്രമേ നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചുള്ളൂ. ബാക്കിയുള്ളവയെ പാർക്കിലേക്ക് മാറ്റിയിടാൻ നിർദേശിച്ചു.



