വാണിമേലിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി; തദ്ദേശ തോൽവിയിൽ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ലീഗ് നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധ പ്രകടനവുമായാണ് പ്രവർത്തകർ രംഗത്തെത്തിയത്.
ഗ്രൂപ്പിസം കാരണം 20 വർഷത്തിന് ശേഷം യുഡിഎഫിന് വാണിമേലിൽ ഭരണം നഷ്‌ടമായ പശ്ചാത്തലത്തിലായിരുന്നു ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലീഗിൻ്റെ മണ്ഡലം സെക്രട്ടറി രാജിവെക്കുക, പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. മണ്ഡലം സെക്രട്ടറിയുടെ വാർഡ് അടക്കമാണ് ലീഗിന് നഷ്ടമായത്. തോൽവിയെക്കുറിച്ച് പഠിച്ചുള്ള അന്വേഷണ റിപ്പോർട്ട് നേതൃത്വം ഇനിയും പുറത്തുവിട്ടില്ല.
2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് യുഡിഎഫിന് വാണിമേൽ പഞ്ചായത്തിൽ ഉണ്ടായത്. ഇരുപത് വർഷത്തിന് ശേഷം ലീഗിൽ നിന്ന് എൽഡിഎഫ് വാണിമേൽ പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു. പതിനെട്ട് വാർഡുകളുള്ള വാണിമേലിൽ ഒമ്പത് വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 14 -ാം വാർഡിൽ നിന്ന് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എൻ കെ മുർഷിന കൂടി വിജയിച്ചതോടെ എൽഡിഎഫിന്റെ അംഗബലം പത്തായി. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന്റെ കൈകളിലേക്കെത്തുകയായിരുന്നു.




