കൗൺസിലർമാരെ ചായ സൽക്കാരത്തിന് വിളിച്ച് ഗവർണർ; ആർ ശ്രീലേഖ പങ്കെടുത്തില്ല; ഇടത് കൗൺസിലർമാർ എത്തിയത് ചുവപ്പണിഞ്ഞ്

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ ശാസ്‌തമംഗലം കൗൺസിലർ ആർ ശ്രീലേഖ എത്തിയില്ല. കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്.
ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഗവർണർ ചായസൽക്കാരം ഒരുക്കിയത്. സൽക്കാരത്തിന് യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരും എത്തി. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗൺസിലർമാർ ചായ സൽക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.
കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ വിജയിച്ച് മേയറാകാൻ സാധിക്കാതെവന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആർ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി തന്റെ അതൃപ്‌തി ശ്രീലേഖ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല പാർട്ടി തന്നെ മത്സരിപ്പിച്ചത് എന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.




