ഇരിട്ടി ആറളം പാലത്തിന് സമീപം ഭീതി പരത്തി കാട്ടാന

ഇരിട്ടി: പ്രദേശവാസികളിൽ ഭീതിപരത്തി ആറളം പാലത്തിനു സമീപം കാട്ടാന എത്തി. ഒരു ഇടവേളയ്ക്കു ശേഷം ബാവലിപ്പുഴകടന്ന് ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ വനപാലകർ ആറളം ഫാമിലേക്ക് കയറ്റിവിട്ടു. ആറളം പാലത്തിന് സമീപം പുഴക്കരയിലാണ് ബുധനാഴ്ച രാവിലെ നാട്ടുകാർ കാട്ടാനയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി ആനയെ ഫാമിലേക്ക് കയറ്റി വിടുകയായിരുന്നു.
ആറളം ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകൾ മുൻപും പലതവണ ബാവലിപ്പുഴകടന്ന് ജനവാസ മേഖലയോട് ചേർന്ന ആറളം പാലം ഭാഗങ്ങളിൽ എത്തിയിരുന്നു. രാവിലെ ജനങ്ങൾ കുളിക്കാനും അലക്കാനും, കന്നുകാലികളെ മേയ്ക്കാനും പുഴക്കരയിൽ എത്തുന്ന സമയത്താണ് ആന എത്തിയത്. കാടുകളും മരങ്ങളും വളർന്നു നിൽക്കുന്ന സ്ഥലത്ത് നിലയുറപ്പിക്കുന്ന ആനകൾ ദൃഷ്ടിയിൽ പെടുക വിരളമാണ്. ആനകളുടെ മുന്നിൽ പെട്ടാൽ അപകടവും ഉറപ്പാണ്. പെട്ടെന്നുതന്നെ ആനയെ പുഴകടത്തി കാപ്പുംകടവ് വഴി ആറളം ഫാമിലേക്ക് കയറ്റിവിടാനായത് ജനങ്ങൾക്കാശ്വാസമായി. എന്നാൽ ആനകൾ തമ്പടിച്ചു കിടക്കുന്ന ആറളം ഫാമിന്റെ സ്ഥിതി ഇപ്പോഴും പരിതാപകരമായി തുടരുകയാണ്.




