കല്ലറയിലെ പാചകരഹസ്യങ്ങള്‍ തേടി യുവതിയുടെ യാത്ര, വിഭവങ്ങളുണ്ടാക്കി അവിടെയിരുന്ന് കഴിക്കും

മരണാനന്തര സ്മരണ പുതുക്കാൻ സാധാരണയായി ആളുകൾ പൂക്കളോ പ്രാർത്ഥനകളോ ആണ് കല്ലറകളിൽ അർപ്പിക്കാറുള്ളത്. എന്നാൽ, കാലിഫോർണിയ സ്വദേശിനിയായ റോസി ഗ്രാന്റ് എന്ന യുവതിയുടെ രീതി കുറച്ച് വ്യത്യസ്തമാണ്. കല്ലറകളിൽ കൊത്തിവെച്ചിട്ടുള്ള പാചകക്കുറിപ്പുകൾ കണ്ടെത്തി അവ പാകം ചെയ്ത് മരിച്ചവർക്ക് ആദരമർപ്പിക്കുകയാണ് ഈ യുവതി. റോസി ഗ്രാന്റിന്റെ ഈ വിചിത്രവും എന്നാൽ കൗതുകകരവുമായ ആശയം ഉടലെടുക്കുന്നത് ന്യൂയോർക്കിലെ ഒരു സെമിത്തേരിയിൽ ജോലി ചെയ്യുന്ന കാലത്താണ്. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു സ്ത്രീയുടെ ശവകല്ലറയിൽ ‘സ്പ്രിറ്റ്സ് കുക്കീസ്’ നിർമ്മിക്കാനുള്ള പാചകക്കുറിപ്പ് കൊത്തിവെച്ചിരിക്കുന്നത് റോസിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ആ റെസിപ്പി കണ്ടപ്പോൾ റോസിക്ക് കൗതുകം തോന്നി. നേരെ വീട്ടിൽ പോയി ആ റെസിപ്പി നോക്കി 12 കുക്കികൾ ഉണ്ടാക്കി. എന്നാൽ അത് വെറുതെ കഴിച്ചു തീർക്കാൻ അവൾ തയ്യാറായില്ല. അവൾ ആ കുക്കികളുമായി തിരികെ ആ കല്ലറയ്ക്കൽ എത്തുകയും, ആ കുക്കികൾ അവിടെയിരുന്ന് കഴിക്കുകയും ചെയ്തു. തനിക്ക് ആ റെസിപ്പി നൽകിയ വ്യക്തിയോടുള്ള ഒരു പ്രത്യേകതരം ആദരമായിരുന്നു അത് എന്നാണ് റോസി പറയുന്നത്. ഈ ഒരു സംഭവമാണ് പിന്നീട് കല്ലറകളിലെ പാചകക്കുറിപ്പുകൾ തേടിയുള്ള റോസിയുടെ വലിയൊരു യാത്രയ്ക്ക് തുടക്കമിട്ടത്.
ഇതൊരു ഒറ്റത്തവണത്തെ പരീക്ഷണം മാത്രമായിരിക്കുമെന്നാണ് താൻ കരുതിയത്, എന്നാണ് റോസി വാർത്താ ഏജൻസിയായ എസ്ഡബ്ല്യുഎൻഎസ് -നോട് പറഞ്ഞത്. എന്നാൽ, പിന്നീട് തിരച്ചിൽ തുടർന്നപ്പോൾ കൂടുതൽ കല്ലറകളിൽ നിന്ന് വൈവിധ്യമാർന്ന നിരവധി റെസിപ്പികൾ അവൾക്ക് കണ്ടെത്താനായി. കാലക്രമേണ റോസി ഇത്തരത്തിൽ തന്റെ അടുക്കളയിൽ പരീക്ഷിച്ച വിഭവങ്ങളുടെ പട്ടിക നീണ്ടതാണ്. അതിൽ ടെക്സസ് ഷീറ്റ് കേക്ക്, നോ-ബേക്ക് കുക്കീസ്, ഗവാ കോബ്ലർ എന്നിവയൊക്കെ ഉൾപ്പെടുന്നു.




