കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ വർധനവ്. 5,000 കോടി ഡോളർ (4.51 ലക്ഷം കോടി രൂപ) ആണ് പിന്നിട്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ മേഖലയ്ക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎൽഐ സ്‌കീം (ഉത്പാദന അനുബന്ധ പദ്ധതി) ന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. (Apple’s India-Made iPhones cross $50 billion in exports)
അഞ്ചുവർഷത്തെ പിഎൽഐ സ്‌കീം അവസാനിക്കാൻ ഇനി മൂന്ന് മാസം ബാക്കിനിൽക്കേയാണ് ഈ നേട്ടം. 2021-22 മുതൽ ഇന്ത്യയിൽ ആരംഭിച്ച ഉത്പാദനത്തിന്റെ മൊത്തം കയറ്റുമതി മൂല്യമാണ് 5,000 കോടി ഡോളർ. ആപ്പിളിന്റെ ആഗോള എതിരാളികളായ സാംസങ് പിഎൽഐ പദ്ധതിക്ക് കീഴിലുള്ള കാലയളവിൽ 17 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തിയത്.
നിലവിൽ ടാറ്റായുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നും ഫോക്സ്കോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടും ഐഫോൺ പ്ലാന്റുകളാണ് ഇന്ത്യയിൽ ഉള്ളത്. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ ഒമ്പതുമാസക്കാലങ്ങളിൽ ആകെ 1,600 കോടി ഡോളറിന്റെ (1.44 ലക്ഷം കോടി രൂപ) ഐഫോൺ ആയിരുന്നു കയറ്റി അയച്ചിരുന്നത്. 2024-25 കാലത്തിൽ ഇത് 1,750 കോടി ഡോളർ വരെ എത്തിയിരുന്നു. ഇന്ത്യയിലെ സ്മാർട്ട് ഫോൺ കയറ്റുമതിയുടെ 75 ശതമാനവും ഇപ്പോൾ ആപ്പിൾ ആണ് നടത്തുന്നത്.




