വെനസ്വേലൻ ഇഫക്ട്; രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ്; എന്നിട്ടും കേരളത്തിൽ സ്വർണ വില മുന്നോട്ട്

സ്വർണ വിലയിലെ വെനസ്വേലൻ ഇഫക്ട് തുടരുന്നു. ആഴ്ച്‌ചയിലെ മൂന്നാം ദിവസവും സ്വർണ വില മുന്നോട്ടാണ്. ബുധനാഴ്‌ച പവന് 480 രൂപ വർധിച്ച് 1,02,280 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 12,785 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിലയിൽ ലാഭമെടുപ്പ് നടക്കുമ്പോഴും കേരളത്തിൽ വില കുതിക്കുകയാണ്.
തിങ്കളാഴ്‌ച 1,00,760 രൂപയിലെത്തി വീണ്ടും ലക്ഷം കുറിച്ച സ്വർണ വില, ഒറ്റദിവസം കൊണ്ട് മൂന്നുതവണയാണ് മുന്നേറിയത്. ചൊവ്വാഴ്ചയും കുതിച്ച സ്വർണ വില മൂന്നു ദിവസം കൊണ്ട് 1,520 രൂപ വർധിച്ചു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 115,920 രൂപയോളം വരും.
രാജ്യാന്തര വില താഴേക്ക്
വേനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പ്രധാന്യം തിരികെ വന്നിട്ടുണ്ട്. നിക്കോളാസ് മഡുറോയെ അറസ്‌റ്റ് ചെയ്തതിന് പിന്നാലെ ഗ്രീൻലാൻഡ് ലക്ഷ്യമാക്കുമെന്ന ട്രംപിൻ്റെ സൂചനകളും സ്വർണത്തിന് ഡിമാൻഡ് ഉയർത്തി. ബുധനാഴ്‌ച ഏഷ്യൻ സെഷനിലെ വ്യാപാരത്തിൽ 4,500 ഡോളറിലേക്ക് എത്തിയ സ്വർണ വില ലാഭമെടുപ്പിന് പിന്നാലെ താഴേക്കാണ്. വെനസ്വേലൻ സംഘർഷത്തിന് പിന്നാലെയുണ്ടായ കുതിപ്പിൽ നിക്ഷേപകർ ലാഭമെടുക്കുകയായിരുന്നു.
ഡോളർ രണ്ടാഴ്‌ചയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയതും സ്വർണ വിലയിൽ സമ്മർദമുണ്ടാക്കി. നിലവിൽ 4,476.60 ഡോളറിലാണ് ട്രോയ് ഔൺസിന്റെ വില. ഇന്നലെ രാവിലെ 4,463 ഡോളറിലായിരുന്നു വ്യാപാരം. ഡോളറിനെതിരെ രൂപ രണ്ടു പൈസ ഇടിഞ്ഞ് 90.20 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. യു.എസിലെ തൊഴിൽ കണക്ക് ഇന്ന് പുറത്തുവരും. ഇതിലെ സൂചനകൾ വരുന്ന ഫൈഡ് യോഗത്തിലെ പലിശ തീരുമാനത്തെ സ്വാധീനിക്കും.
യു.എസ് വെനസ്വേല കരാർ
2 ബില്യൺ (200 കോടി) ഡോളർ മൂല്യമുള്ള
യു.എസ് വെനസ്വേല കരാർ
2 ബില്യൺ (200 കോടി) ഡോളർ മൂല്യമുള്ള വെനസ്വേലൻ ക്രൂഡ് ഓയിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിയതായി ട്രംപ് അറിയിച്ചു. വെനസ്വേൻ എണ്ണ യു.എസ് എണ്ണ കമ്പനികൾക്ക് തുറന്നുകൊടുക്കണം എന്ന ട്രംപിന്റെ ആവശ്യത്തോടെ ഇടക്കാല സർക്കാർ അനുകൂലമാണെന്നതിന്റെ സൂചനയാണ് കരാർ. ഇതോടെ കൂടുതൽ സൈനിക നടപടി എന്ന ആശങ്ക ഒഴിയുകയാണ്.




