അമിത് ഷായ്ക്കും മോദിക്കുമെതിരെ മുദ്രാവാക്യമെന്ന് ആരോപണം; ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസ്; പുറത്താക്കും

ന്യൂ ഡൽഹി: ക്യാമ്പസിൽ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി എന്ന ആരോപണത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതായി സർവകലാശാല അധികൃതർ. വിദ്യാർത്ഥികൾക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കുമെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. സർവകലാശാലയെ വിദ്വേഷത്തിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ അനുവദിക്കില്ല എന്നും അക്രമമോ നിയമവിരുദ്ധമായ പെരുമാറ്റമോ ദേശവിരുദ്ധ പ്രവർത്തനങ്ങളോ വെച്ചുപൊറുപ്പിക്കില്ല എന്നും ജെഎൻയു അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോദിക്കും അമിത് ഷായ്ക്കുമെതിരെ ജെഎൻയു ക്യാമ്പസിൽ മുദ്രാവാക്യങ്ങളുയർന്നത്. 2020ലെ ജെഎൻയു ക്യാമ്പസ് അതിക്രമത്തിന്റെ ആറാം വർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ ഒത്തുചേർന്നപ്പോഴാണ് മോദി – ഷാ വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നാരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങളുണ്ടായത്. എസ്എഫ്ഐ, ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ, ഡിഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളാണ് ഒത്തുകൂടിയത്. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂടിയായിരുന്നു മുദ്രാവാക്യങ്ങൾ വിളിച്ചത്.
എന്നാൽ ഒരാളെയും വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉണ്ടായില്ലെന്നും എല്ലാ ആശയപരമായിരുന്നുവെന്നുമാണ് ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ നേതാവ് അതിഥി മിശ്ര വിശദീകരിച്ചത്. മോദിയും ഷായും നിരവധി കൊലപാതകങ്ങൾക്ക് ഉത്തരവാദികളാണ്.ആർക്കാണ് അവരെ തൊടാനാകുക? അവർ പ്രതിനിധീകരിക്കുന്ന ഫാസിസ്റ്റ് ആശയങ്ങൾ ഈ രാജ്യത്ത് ഉണ്ടാകരുത് എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് എന്നും അഥിതി മിശ്ര പറഞ്ഞിരുന്നു.
ഡിസംബർ അഞ്ചിനാണ് സുപ്രീംകോടതി ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം മറ്റ് അഞ്ച് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന് , ഷിഫാ ഉര് റഹ്മാന് ,ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.




