‘മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങളാണ് സുകുമാരൻ നായര്‍ പറയുന്നത്, ഇഷ്ടമില്ലാത്തവര്‍ ചെന്നാൽ പുഷ്പാര്‍ച്ചനക്ക് അനുമതി നൽകില്ല’; എംആര്‍ ഉണ്ണി

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചെന്ന ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസിന്‍റെ ആരോപണം സ്ഥിരീകരിച്ച് എൻഎസ്എസ് എജ്യുക്കേഷൻ മുൻ സെക്രട്ടറി എം ആര്‍ ഉണ്ണി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ വേണ്ടിയാണ് ആനന്ദബോസ് പെരുന്നയിൽ എത്തിയതെന്നും എന്നാൽ, സുകുമാരനായർ ആണ് പുഷ്പാർച്ചന നടത്താൻ അനുവദിക്കാതിരുന്നതെന്നും എംആര്‍ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്നം ജയന്തിക്കും സമാധിക്ക് മാത്രമേ പുഷ്പാർച്ചന നടത്താൻ കഴിയുവെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. ഇതുപറഞ്ഞതിന് പിന്നാലെ അധികം സംസാരത്തിന് നിൽക്കാതെ ആനന്ദബോസ് മടങ്ങി പോവുകയായിരുന്നുവെന്നും എംആര്‍ ഉണ്ണി പറഞ്ഞു. ആനന്ദബോസ് വന്നപ്പോൾ സുകുമാരൻ നായർ ഷാൾ അണിയിച്ചു സ്വീകരിച്ചു.കുശലാന്വേഷണം പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു ഇതിനുശേഷം ചായയും കൊടുത്തു.
സുകുമാരൻ നായർക്ക് ഇഷ്ടമുള്ളവർ എത്തിയാൽ ഏതുസമയത്തും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അവസരം കൊടുക്കാറുണ്ട്. അദ്ദേഹത്തിന് ഇഷ്ടം ഇല്ലാത്തവർ ചെന്നാൽ അനുവാദം കൊടുക്കില്ല. ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാൻ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരൻ നായർ പറയുന്നത്. മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങൾ ആണ് സുകുമാരൻ നായർ പറയുന്നതെന്നും എം ആർ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമാധിക്കും ജയന്തിക്കും മാത്രമാണ് പുഷ്പാര്‍ച്ചന നടത്താറുള്ളതെന്ന് പറയുന്നത് ശുദ്ധ നുണയാണ്. താൻ എജ്യുക്കേഷൻ സെക്രട്ടറിയായിരുന്നപ്പോള്‍ അവിടെ പോയപ്പോള്‍ പുഷ്പാര്‍ച്ചന ചെയ്യിപ്പിച്ചിരുന്നു. ആനന്ദബോസ് പെരുന്നയിൽ വന്നത് മന്നം സമാധിയിൽ പുഷ്പാര്‍ച്ചന നടത്തുന്നതിനാണ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുമെന്നും എംആര്‍ ഉണ്ണി പറഞ്ഞു.




